District News
ഇരിങ്ങാലക്കുട: ലോക ഫുട്ബോളിന്റെ മഹാമേളയ്ക്കു വേദിയാകുന്ന യുഎസ്എയിലെ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുടക്കാരന്റെ സാന്നിധ്യം. ഫിഫ ലോകകപ്പ് ഔദ്യോഗിക വോളന്റിയര്‍ സംഘത്തില്‍ ഇടംനേടി ലോജോ കോലങ്കണ്ണി നാടിന്റെ അഭിമാനമായി.
ലോസ് ആഞ്ചലസിലെ ഇങ്കിള്‍വുഡ് സോഫി സ്റ്റേഡിയത്തിലാണ് ലോജോ സേവനത്തിനെത്തുന്നത്. നാളെ ഇന്ത്യന്‍ സമയം രാവിലെ 5.30നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പരാഗ്വേയുടെ പതാകയുമായി വോളന്റിയര്‍മാരുടെ നിരയിലും ലോജോ ഉണ്ടാകും. തുടര്‍ന്നു രാവിലെ 6.30 ന് യുഎസ്എയും പരാഗ്വേയും തമ്മിലുള്ള ആദ്യമത്സരം ഇതേ സ്റ്റേഡിയത്തില്‍ അരങ്ങേറും.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ചിറമ്മല്‍ കോലങ്കണ്ണി ലോന - ഏല്യ ദമ്പതികളുടെ മകനാണ് ലോജോ. മൂന്നു പതിറ്റാണ്ടിലേറെയായി കുടുംബത്തോടൊപ്പം ലോസ് ആഞ്ചലസിലാണ് താമസം.
District News
തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്ത് കാവൽകൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തെരുവുനായരഹിത പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധയിടങ്ങളിൽനിന്നു പിടികൂടിയ നായ്ക്കുഞ്ഞുങ്ങളെ താത്കാലികമായി പാർപ്പിക്കുന്നതിനായി നിർമിച്ച ഡോഗ് ഷെൽട്ടർ ഷെഡിന്റെ ഉദ്ഘാടനം നടൻ ഗോപാലൻ അടാട്ട് നിർവഹിച്ചു.
പുഴയ്ക്കൽ റിവർ ടൂറിസം വില്ലേജിൽ പ്രവർത്തിക്കുന്ന ബാരിസ്റ്റർ ക്ലബ്ബാണ് ഷെൽട്ടർ സ്പോണ്സർ ചെയ്തത്. നായ്ക്കുഞ്ഞുങ്ങളെ ഇവിടെ താത്കാലികമായി സംരക്ഷിക്കുകയും പിന്നീട് വളർത്താൻ താൽപര്യമുള്ളവർക്കു കൈമാറുകയും ചെയ്യും. ഗ്രാമപഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സമഗ്ര തെരുവുനായനിയന്ത്രണ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് കാവൽകൂട്ടായ്മയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര, ബാരിസ്റ്റർ ക്ലബ് ഭാരവാഹികളായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, അഡ്വ. മൗനീഷ്, അഡ്വ. ജനീഷ് ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ഡി. വിൽസണ്‍, രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, സോഫി സുനിൽ, അജിത കൃഷ്ണൻ, ജിനോ ജേക്കബ്, എം.എസ്. സദാശിവൻ, പി.ജെ. സണ്ണി, കാവൽകൂട്ടായ്മ പ്രസിഡന്റ് സിനോയ് അടാട്ട് എന്നിവർ പങ്കെടുത്തു.
District News
തൃശൂർ: വിദ്യാർഥികൾക്ക് ആഗോളനിലവാരത്തിലുള്ള വ്യവസായാധിഷ്ഠിത വിദ്യാഭ്യാസവും ഭാവിയിലേക്കു വഴികാട്ടുന്ന നൂതന പരിശീലനവും ഉറപ്പാക്കുന്നതിനായി മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജ് ഐബിഎം ഇന്നോവേഷൻ സെന്റർ ഫോർ എഡ്യുക്കേഷൻ ആൻഡ് ക്യു2ഡിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി കോളജിൽ ഐബിഎം ആൻഡ് ക്യു2ഡി പേൾ പ്രോഗ്രാം ആരംഭിക്കും.
ഐബിഎമ്മിന്റെ ആഗോള ടാലന്റ് ഡിസ്കവറി ആൻഡ് ഡെവലപ്മെന്റ് പദ്ധതിയായ പേൾ പ്രോഗ്രാം വഴി വിദ്യാർഥികൾക്കു സംരംഭകത്വം, നവോഥാനചിന്ത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ ഭാവിസാങ്കേതികമേഖലകളിൽ പരിശീലനം ലഭ്യമാക്കും. വ്യവസായരംഗവുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്ന മെന്ററിംഗ്, പ്രോജക്ടുകൾ, ഹാക്കത്തോണുകൾ, സ്റ്റാർട്ടപ്പ് പിന്തുണ തുടങ്ങിയ അവസരങ്ങളും ലഭ്യമാകും.
കോളജിലെ പഠനത്തെ ആഗോളനിലവാരത്തിലേക്ക് ഉയർത്തുന്നതിനും വിദ്യാർഥികളുടെ തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നതിനും ഈ സഹകരണം വലിയ മുന്നേറ്റമാകുമെന്നു കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ജിമ്മി ജോസ് പറഞ്ഞു. ഐബിഎം ആൻഡ് ക്യു2ഡി പേൾ പ്രോഗ്രാം സ്റ്റേറ്റ് കോഓർഡിനേറ്റർ നിധിൻ നവദത്ത്, ഡിസ്ട്രിക്ട് കോഓർഡിനേറ്റർ അഖിൽ രത്നകുമാർ, കോളജ് വൈസ് പ്രിൻസിപ്പൽ മിനു തോമസ്, ഐക്യുഎംസി കോഓർഡിനേറ്റർ ആന്റണി പി. ജെയിംസ് എന്നിവർ പങ്കെടുത്തു.
District News
കായംകുളം: ആയിരങ്ങൾ വാടകയും ലക്ഷങ്ങൾ അഡ്വാൻസും നൽകി നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിൽ മാർഗതടസമുണ്ടാക്കി വഴിയോരവാണിഭം നടത്തിവരുന്ന പ്രവണത അനുവദിക്കാൻ കഴിയില്ലന്നും ശക്തമായ നടപടി വേണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
സംഘടനാ ബലത്തിൽ റോഡിൽ വാരിവലിച്ചിട്ട് വ്യാപാരം ചെയ്ത് മിടുക്കരായി പോകുന്ന വഴിയോരക്കച്ചവടക്കാർ സ്ഥിരം കച്ചവടക്കാരെ കുത്തുപാളയെടുപ്പിക്കുകയാണ്. ഈ പ്രവണത യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്നും രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാർഷിക സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ഭാരവാഹികളായി എ.ബി.എസ് ഷിബു-പ്രസിഡന്റ്, പി. സോമരാജൻ-ജനറൽ സെക്രട്ടറി, എം. ജോസഫ്-ട്രഷറർ, എ.എം. ഷെരീഫ്-രക്ഷാധികാരി, വി.കെ. മധു, അബുജനത, സലീം അപ്സര, ശശി പൗർണമി, സജു മറിയം, വിഷ്ണു വിജയൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എസ്.കെ. സുബൈർ, പ്രവീൺകുമാർ, ആരിഫ് അനു, നാഗൻ രാജാസ്, ദേവസി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായി എസ്.കെ. നസീർ, പ്രദീപ് കുമാർ സ്വപ്ന, ഷമീം ചീരാമത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
District News
ദേശീയപാത നിർമാണത്തിലെ അപാകതകളിൽ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും
തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികളുടെ വിലയിരുത്തൽ യോഗം കളക്ടറേറ്റിൽനടന്നു. തുറവൂരിൽ 220 കെവി സബ്സ്റ്റേഷൻ നിർമിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടർ അഥോറിറ്റിയുടെ കൈവശമുള്ള സ്ഥലത്തുനിന്ന് രണ്ടേക്കർ കെഎസ്ഇബിക്ക് വിട്ടുനൽകും. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗം വാട്ടർ അഥോറിറ്റിയുടെ പ്രതിനിധികൾ, കെഎസ്ഇബി, റവന്യു വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ കൂടി. സ്ഥലവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. സബ്സ്റ്റേഷന്റെ ടെൻഡർ നടപടികൾ ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പദ്ധതി പൂർത്തീകരിക്കുന്നതോടെ ഈ മേഖലയിലുള്ള വൈദ്യുതി പ്രതിസന്ധികൾ ഭൂരിഭാഗവും പരിഹരിക്കാൻ കഴിയും.
ദേശീയപാതയിൽ അരൂരിൽനിന്നു തുറവൂർ വരെ നിർമിക്കുന്ന ഉയരപ്പാതയുടെയും റോഡുകളുടെയും നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. ഇതിനായി ദേശീയപാത അഥോറിറ്റിയുടെയും കരാറുകാരുടെയും പരാതിക്കാരുടെയും യോഗം കളക്ടറേറ്റിൽ കൂടി. റോഡിനു സമീപമുള്ള കാന നിർമാണത്തിലെ ഉയരവർധനവ് സമീപത്തെ താമസക്കാർക്കും കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിവരം ദേശീയപാതാ അധികൃതരെ ബോധ്യപ്പെടുത്തി.
ഇതു സംബന്ധിച്ച് സംയുക്ത പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. പരാതിക്കാരുടെ ആശങ്കകൾ പരിഹരിച്ചു മാത്രം നിർമാണം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ കർശന നിർദേശം നൽകി.
തുറവൂർ ജംഗ്ഷന് തെക്കുവശം അണ്ടർപാസ് നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും നാഷണൽ ഹൈവേ അഥോറിറ്റിയുമായി ചർച്ച ചെയ്തു. തീരദേശ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള അഞ്ചു കോടി രൂപയുടെ ഡിപിആർ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും.
നിർമാണം സമയബന്ധിതമായി ആരംഭിക്കും. കുത്തിയതോട്, എഴുപുന്ന, തുറവൂർ പഞ്ചായത്തുകളിലെ തീരദേശത്തെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കും. ചേരിങ്കൽ, മൂർത്തിങ്കൽ ഹേലാപുരം പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ ആവശ്യപ്പെട്ടു.
District News
മാങ്കാംകുഴി: ഗ്രാമങ്ങളിലെ മലയാളിയുടെ ഹൃദയസ്പന്ദനങ്ങൾക്ക് ഇനി കാൽപന്തിന്റെ താളം. കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ആരാധകർ ഗ്രാമങ്ങൾ കീഴടക്കിയിരിക്കുകയാണ്. വെട്ടിയാർ പാറക്കുളങ്ങര, നാലുമുക്ക് ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷൻ എന്നീവിടങ്ങളിൽ അർജന്റീന ആരാധകർ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് ആവേശം വാനോളം ഉയർത്തി.
പറക്കുളങ്ങരയിലും ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷനിലും ബ്രസീൽ ആരാധകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കുറത്തികാട് ആൽത്തറ ജംഗ്ഷന് സമീപം പോർച്ചുഗലിന്റെയും റൊണാൾഡോയുടെയും കൂറ്റൻ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. മാങ്കാംകുഴി അറുനൂറ്റിമംഗലം നാലുമുക്ക് പാറക്കുളങ്ങര വെട്ടിയാർ പ്രദേശങ്ങളിലെ അർജന്റീന ആരാധകർ ആരംഭിച്ച അർജന്റീന ഫാൻസ് അസോസിയേഷനും മാങ്കാംകുഴി വാട്സ്ആപ് ഗ്രൂപ്പും സജീവമായി ഫുടബോൾ ആവേശം നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്.
District News
രാമങ്കരി: പുളിങ്കുന്ന് കൃഷിഭവനു കീഴിലെ ഏക്കർകണക്കിന് വിസ്തൃതിവരുന്ന തെക്കേ മേച്ചേരിവാക്ക പാടത്ത് കൃഷി കഴിഞ്ഞ് തരിശിട്ടതോടെ പുളിങ്കുന്ന് പുത്തേഴും-കൊച്ചാലുംമൂട് റോഡ് വെള്ളത്തിൽ മുങ്ങി. കാലവർഷം ശക്തിപ്പെട്ടതിനു പിന്നാലെ റോഡിൽ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായി. നാട്ടുകാരുടെയും നൂറുകണക്കിന് വിദ്യാർഥികളുടെയും യാത്ര ഇതോടെ ദുരിതത്തിലായി.
പ്രദേശത്തെ യാത്രാക്ലേശത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി എംഎൽഎ ആയിരുന്ന കാലത്ത് നാട്ടുകാർ നിരവധിത്തവണ നിവേദനങ്ങൾ നല്‍കിയെങ്കിലും കാര്യമായൊരു ഇടപെടൽ നടത്താൻ അദ്ദേഹമോ പഞ്ചായത്ത് അധികൃതരോ തയാറായില്ല. എന്നുമാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യപ്രകാരം ഇതിനോടു ചേർന്നുള്ള നാലു കുടുംബങ്ങൾക്കു മാത്രം പ്രയോജനപ്പെടുന്ന മറ്റൊരു വഴിക്ക് 26 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. ഇതോടെ ഈ വഴി പൂർണമായും അവഗണിക്കപ്പെട്ടു.
പ്രദേശത്തെ 35 കുടുംബങ്ങളുടെയും മറ്റു നാട്ടുകാരുടെയും മാത്രമല്ല പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, ലിറ്റിൽ ഫ്ലവർ, മങ്കൊന്പ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളുടെയും യാത്ര ഇതുമൂലം ഏറെ ദുരിതത്തിലായെന്നു പറയാം. നിലവിൽ ഈ റോഡ് മുഴുവൻ വെള്ളക്കെട്ടായി മാറിയതിനാൽ കുട്ടികൾക്ക് സമയത്ത് സ്കൂളിലെത്താനോ പഠിക്കാനോ കഴിയാത്ത സ്ഥിതിയാണ്.
അതിനാൽ പ്രശ്നത്തിൽ ഇടപെടാനും അടിയന്തര പരിഹാരം കാണാനും പുളിങ്കുന്ന് പഞ്ചായത്ത് അധികൃതരെങ്കിലും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റെജി ചെറിയാൻ എംഎൽഎ സ്ഥലം സന്ദർശിച്ച് തങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാനോ തയാറാകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
District News
മങ്കൊമ്പ്: തെരഞ്ഞെടുപ്പിനു മുൻപു പൈപ്പുലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും മൂടാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു തിരക്കിട്ടു കുഴിച്ച റോഡുകൾ മൂടി ഗതാഗതയോഗ്യമാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ കാട്ടുന്ന അനാസ്ഥയിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
തെരഞ്ഞെടുപ്പിനു രണ്ടു മാസം മുൻപാണ് കുട്ടനാട്ടിലാകെ പൈപ്പുലൈനുകളിട്ടത്. കുട്ടനാട് കുടിവെള്ളപദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തികൾ നടന്നത്. പൊതുമരാമത്ത് റോഡുകൾ, ഗ്രാമീണ റോഡുകൾ, നടപ്പാതകൾ തുടങ്ങി ഏറെക്കുറെ മുഴുവൻ പാതകളും കുഴിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ജോലികൾ മന്ദഗതിയിലായി. ചിലയിടങ്ങളിൽ നിലയ്ക്കുകയും ചെയ്തു.
ഉൾപ്രദേശങ്ങളിലുള്ള കോൺക്രീറ്റ് റോഡുകളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുത്തിപ്പൊളിച്ചു. ഇവയിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപു മാത്രം നിർമിച്ചവയാണ്. ഏറെക്കാലത്തെ മുറവിളികൾക്കുശേഷം അനുവദിച്ചു കിട്ടിയ റോഡുകളിൽ സ്വതന്ത്രമായി യാത്രചെയ്യാൻ പോലും പറ്റാതിരുന്നതിന്റെ സങ്കടത്തിലാണ് കുട്ടനാട്ടുകാർ. രണ്ടു മീറ്റർ മാത്രം വീതി വരുന്ന കോൺക്രീറ്റ് റോഡുകളും കുത്തിപ്പൊളിച്ചവയിൽപ്പെടുന്നു.
ഇവിടെയൊക്കെ ഏറെക്കുറെ റോഡിന്റെ മധ്യഭാഗത്തായിട്ടാണ് കുഴികളെടുത്തിരിക്കുന്നത്. ഇതുമൂലം ഇത്തരം വഴികളിൽ സൈക്കിൾ, ഇരുചക്രവാഹനങ്ങൾ എന്നിവയിലുള്ള യാത്ര അപകടം വരുത്തുന്നു.
അടിത്തട്ടിലുള്ള ചെളിയും മഴവെള്ളവും കലർന്ന് പല റോഡുകളിലും കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. ചിലയിടങ്ങളിൽ കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ ക്വാറി മാലിന്യം വിതറുന്ന ജോലികൾ മാത്രമാണ് ചെയ്തിട്ടുള്ളത്.
ഇതോടെ ഇത്തരം വഴികളിലൂടെയുള്ള വാഹനയാത്ര കൂടുതൽ പ്രയാസകരമായി. സ്കൂളുകൾ തുറന്നതോടെ കുരുന്നുകളടക്കമുള്ള വിദ്യാർഥികളാണ് ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്.
പൈപ്പുലൈൻ സ്ഥാപിക്കുന്നതിനായി റോഡുകൾ കുഴിക്കുമ്പോൾ, പൈപ്പുകളിട്ടശേഷം ഇതു പൂർവസ്ഥിതിയിലാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് ബന്ധപ്പെട്ടവർ പ്രവർത്തിക്കുന്നത്. അടിയന്തരമായി കുഴികളടച്ച് ടാറിംഗും കോൺക്രീറ്റ് ജോലികളും നടത്തി റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാണ് കുട്ടനാട്ടുകാരുടെ ആവശ്യം.
District News
മങ്കൊമ്പ്: ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ മണപ്ര-പുല്ലങ്ങടി കോതറത്തോട് പാലം പിഡബ്ല്യുഡി ഫണ്ടുപയോഗിച്ച് നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റെജി ചെറിയാൻ എംഎൽഎ. കേരളകോൺഗ്രസ് നേതാക്കൾ നൽകിയ നിവേദനത്തിൻമേലാണ് എംഎൽഎയുടെ ഉറപ്പു ലഭിച്ചത്.
പാലം നിർമാണം തുടങ്ങുന്നതിനായി പൊതുമരാമത്ത് വകുപ്പിൽനിന്ന് ആവശ്യമായ അധികഫണ്ട് അനുവദിക്കുന്നതിന് ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഗ്രാമപഞ്ചായത്തത്തംഗം സുജ ട്രീസാ ബേബി, സാജു കടമ്മാട് പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ജോസ് കോയപ്പള്ളി, സണ്ണി തോമസ്, കെ. വേണുഗോപാൽ, രാജു വർഗീസ്, മാത്യു ചാക്കോ, പി.സി. ഓമനക്കുട്ടൻ, ജോസഫ് കുഞ്ഞ് എട്ടിൽ, ബെന്നിച്ചൻ കിഴക്കേത്തലക്കൽ, ചിത്രാംഗദൻ എന്നിവരാണ് നിവേദനം നൽകിയത്.
District News
ആലപ്പുഴ: കോൺവെന്റ് സ്ക്വയർ ജംഗ്ഷനിൽ അപകടം പതിവായിട്ടും ട്രാഫിക് സംവിധാനം ഒരുക്കാൻ പോലീസ് തയാറാകുന്നില്ലെന്ന് പരാതി.
മാസങ്ങൾക്കു മുൻപ് അപകടത്തിൽ തകർന്ന ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കാനോ മറ്റ് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാനോ ബന്ധപ്പെട്ട അധികാരികൾ തയാറാകുന്നില്ല.
കഴിഞ്ഞദിവസം രാത്രി അന്യസംസ്ഥാന വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായി.സ്കൂളുകളിലേക്കും കോളജുകളിലേക്കും നിരവധി വിദ്യാർഥികൾ കടന്നുപോകുന്ന തിരക്കേറിയ ജംഗ്ഷനായിട്ടും ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
District News
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിപ്രവേശന കവാടത്തിനു മുന്നിലെ വെള്ളക്കെട്ടും അകത്തേക്കുള്ള റോഡിന്റെ ഒരു ഭാഗം അടച്ചിരിക്കുന്നതും യാത്രക്കാർക്കും രോഗികൾക്കും ദുരിതമാകുന്നു. അത്യാസന്ന നിലയിലായ രോഗികളെ കയറ്റിയ ആംബുലൻസുകളടക്കം നൂറുകണക്കിനു ചെറുതും വലുതുമായ വാഹനങ്ങൾ പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യുന്ന കവാടമാണ് കുണ്ടും കുഴിയുമായി വെള്ളക്കെട്ട് നിറഞ്ഞു കിടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആശുപത്രി കെട്ടിടങ്ങൾ പണിതെങ്കിലും റോഡ് നവീകരണത്തിന് പ്രാധാന്യം നൽകിയില്ലെന്ന ആക്ഷേപം ശക്തമാണ്.
ദേശീയപാത പള്ളിമുക്ക് ജംഗ്ഷൻ മുതൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന അര കിലോമീറ്ററോളം ഭാഗം വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിനെതിരേ ആശുപത്രി കേന്ദ്രമായിപ്രവർത്തിക്കുന്ന ജനകീയ ജാഗ്രതാസമിതി അടക്കം സംഘടനകൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ പ്രവേശന കവാടത്തിനു മുന്നിൽ കുത്തിയിരിപ്പു സമരംവരെ നടത്തിയിരുന്നു.
പ്രതിഷേധം ശക്തമായപ്പോൾ അഞ്ചു ലക്ഷം രൂപ ചെലവിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി. ഇതിൽ റോഡിന്റെ ഒരു ഭാഗം ഈ അടുത്ത സമയത്താണ് ടൈൽ പാകിയത്. ഈ ഭാഗത്തുകൂടി വാഹനങ്ങൾ കയറാതിരിക്കാനാണ് ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപത്തെ കവാടത്തിനു സമീപം വാഹനങ്ങൾക്ക് അകത്തേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുന്നത്.
അതേസമയം വലതുഭാഗത്തെ വഴിയിൽകൂടി വാഹനങ്ങൾക്കു പ്രവേശിക്കാമെങ്കിലും കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടും കുഴിയും ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്.വാഹനാപകടത്തിൽപ്പെട്ട് ഗുരുതര പരിക്കു പറ്റിയവരെ ഓട്ടോറിക്ഷകളിൽ എത്തിക്കുമ്പോൾ രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാകുന്ന സ്ഥിതിയാണുള്ളത്. ജില്ലയുടെ നാനാഭാഗത്തുനിന്നുള്ള കെഎസ്ആർടിസി സർവീസും ആശുപത്രിയിലേക്കു പ്രവേശിക്കുന്ന റോഡു കൂടിയാണിത്. റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ കാലതാമസം വരുത്തിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്.
District News
ബൈക്കും സ്വർണവും പണവും കവർന്നു
ചെങ്ങന്നൂർ: ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും. ബുധനാഴ്ച രാത്രി 11.30നും 12.30നും മധ്യേയാണ് മോഷണപരമ്പര അരങ്ങേറിയത്. വീടുകളിൽനിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, ബൈക്ക്, കുട, മഴക്കോട്ട് എന്നിവ മോഷ്ടിച്ചു. കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരൻ തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളി തെക്കേതിൽ സോമനാഥക്കുറുപ്പ്, സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്.
ചന്ദ്രന്റെ വീട്ടിൽനിന്നാണ് ബൈക്കും കുടയും നഷ്ടപ്പെട്ടത്. കെട്ടിട നിർമാണ കരാറുകാരനായ തോമസ് തൊഴിലാളികളോടൊപ്പം താമസിക്കുന്ന വാടകവീടിന്റെ ജനാലവഴി വാതിൽകുറ്റി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തൊഴിലാളികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കാൽ പവന്റെ സ്വർണമോതിരവുമാണ് ഇവിടെനിന്ന് കവർന്നത്. സുമേഷിന്റെ വീട്ടിലെ കാർപോർച്ചിലിരുന്ന മഴക്കോട്ടും മോഷ്ടാവ് അപഹരിച്ചു. മറ്റു രണ്ടു വീടുകളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സോമനാഥക്കുറുപ്പിന്റെയും സോമൻപിള്ളയുടെയും വീടുകളിലെ സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മുഖം തുണികൊണ്ട് മറച്ച നിലയിലായതിനാൽ ആളെ വ്യക്തമല്ല. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ദൃശ്യങ്ങളിൽ കാണാം. മതിൽ ചാടിക്കടന്ന് എത്തുന്നതും കവർച്ചയ്ക്കു ശേഷം തിരികെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. സോമനാഥക്കുറുപ്പിന്റെ വീട്ടിൽ രാത്രി 11.30ഓടെയും സോമൻപിള്ളയുടെ വീട്ടിൽ പന്ത്രണ്ടരയോടെയുമാണ് പ്രതി എത്തിയത്.
ചന്ദ്രന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ പ്രതി കോട്ടയംവഴി കടന്നുപോയതായാണ് പോലീസിന് ലഭിച്ച സൂചന. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കഴിഞ്ഞ വർഷവും ഇതിനു സമീപപ്രദേശത്ത് സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒന്നിലധികം പേരുള്ള സംഘാണ് എത്തിതെന്ന് വ്യക്തമായിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
District News
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിലെ കൊല്ലം കടവൂർ ബൈപാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ 54.37 കിലോമീറ്റർ റോഡ് വികസനത്തിന് 1663.15 കോടി രൂപയുടെ പദ്ധതിക്ക് അന്തിമാനുമതിയായി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശിപാർശ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അംഗീകരിച്ചതിനെത്തുടർന്നാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 689.20 കോടി രൂപ സിവിൽ പ്രവൃത്തികൾക്കായി വകയിരുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനും അനുബന്ധ നടപടികൾക്കുമായി 331.64 കോടി രൂപയും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 394.19 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എൻജിനിയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ മാതൃകയിൽ നടപ്പാക്കുന്ന പദ്ധതി രണ്ടുവർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
നിലവിൽ 20 മീറ്റർ വീതിയുള്ള നാലുവരി ദേശീയപാതയായാണ് എൻഎച്ച്-183 നവീകരിക്കുക.
മൂന്ന് വലിയ പാലങ്ങൾ, ആറ് ചെറിയ പാലങ്ങൾ, 103 കലുങ്കുകൾ, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 48 ബസ് ബേകളും 88.81 കിലോമീറ്റർ നീളത്തിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ന്യൂജഴ്സി ക്രാഷ് ബാരിയറുകൾ, ആധുനിക സൈൻബോർഡുകൾ, സോളാർ എൽഇഡി ബ്ലിങ്കറുകൾ, മീഡിയം മാസ്റ്റ് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കും.
കൊല്ലം ബൈപാസ്, പ്രാക്കുളം, മുക്കട, പേരയം, കുണ്ടറ-ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നാലുമുക്ക്, മാങ്കാംകുഴി, കൊച്ചാലുംമൂട് , പെണ്ണുക്കര, ആഞ്ഞിലിമൂട് തുടങ്ങി 16 പ്രധാന ജംഗ്ഷനുകൾ നവീകരിക്കും. ഇതോടൊപ്പം ചിറ്റുമല, മൂന്നു മുക്ക്, കടപുഴ, പുന്നമൂട്, ഊക്കൻ മുക്ക്, ശൂരനാട് തെക്കേമുറി, കണ്ണമം, ആനയടി, വയ്യങ്കര, ചാവടി, ഗുരുനാഥൻകളങ്ങര ചുനക്കര, നാലുമുക്ക്, കോടുകുളഞ്ഞി, പണിപ്പുരപ്പടി ഉൾപ്പെടെ 18 ചെറു ജംഗ്ഷനുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തും.
എന്നാൽ ആദ്യഘട്ടത്തിൽ തീരുമാനിച്ചതുപോലെ നിലവിലുള്ള ഗാതാഗതത്തിരക്കിന്റെ അടിസ്ഥാനത്തിൽ റോഡ് 24 മീറ്ററിൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ വീണ്ടും കാണുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു .
District News
ഹരിപ്പാട്: തമിഴ്നാട് സ്വദേശികളും സഹോദരങ്ങളുമായ കുട്ടികളെ ഹരിപ്പാട് എത്തിച്ച് നിർബന്ധിത ഭിക്ഷാടനത്തിന് ഇരയാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പിതൃസഹോദരനെ റിമാൻഡ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശി അന്തോണി(31)യെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മാന്നാർ തട്ടാരമ്പലത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഹരിപ്പാട് പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെ ഒരു മാസം മുൻപാണ് ഇയാൾ തൂത്തുക്കുടിയിലെ അനാഥമന്ദിരത്തിൽനിന്നു ഹരിപ്പാട്ട് എത്തിച്ചത്. ഹരിപ്പാട് ഭാഗത്ത് കുടനിർമാണ ജോലികൾ ചെയ്തുവന്നിരുന്ന ഇയാൾ കുട്ടികളെ ഭിക്ഷാടനത്തിന് നിയോഗിക്കുകയായിരുന്നു. ദിവസവും 1500 രൂപയായിരുന്നു കുട്ടികൾക്ക് ഇയാൾ നൽകിയിരുന്ന ടാർജറ്റ്. ഈ തുക ഭിക്ഷയെടുത്ത് നൽകിയില്ലെങ്കിൽ കുട്ടികൾക്ക് ഭക്ഷണം നൽകാതെ തലയ്ക്ക് പുറകിൽ ക്രൂരമായി മർദിക്കുമായിരുന്നു.
പീഡനം സഹിക്കവയ്യാതെ മൂത്തകുട്ടി മഹാരാജ ഓടി രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കരച്ചിൽ കണ്ട് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചു. താൻ കുടുങ്ങുമെന്ന് മനസിലാക്കിയ അന്തോണി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുടുംബത്തോടൊപ്പം ഒളിവിൽ പോയെങ്കിലും പോലീസ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെയും ഒപ്പമുണ്ടായിരുന്ന ഇളയകുട്ടിയെയും കണ്ടെത്തി.
പ്രതിക്കെതിരേ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ബാലഭവനിലേക്ക് മാറ്റി.
District News
ആലപ്പുഴ: വധശ്രമ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു. വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി വടിവാൾകൊണ്ട് വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ കാഞ്ഞിരംചിറ വാർഡിൽ തൈപറമ്പ് വീട്ടിൽ രഞ്ചിഷിന് (31) മൂന്നു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.
അഡീഷണൽ ജില്ലാ സെഷൻസ് കോടതി- മൂന്ന് ജഡ്ജി എം. ഷുഹൈബാണ് വിധി പ്രസ്താവിച്ചത്.
പ്രതിയോടൊപ്പം ബോട്ടിൽ മത്സ്യബന്ധനത്തിന് ചൊല്ലാൻ തയാറാകാത്തതിന്റെ വിരോധത്തിൽ 2018 ഏപ്രിൽ 13 ന് വൈകിട്ട് മൂന്നിന് പ്രതി രഞ്ചിഷ് വടിവാളുകൊണ്ട് മാളികമുക്ക് പടിഞ്ഞാറ് കുരിശടിക്കു സമീപം തെക്കേതൈയിൽ വീട്ടിൽ ബെന്നി(50) യെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
നോർത്ത് പോലീസ് സബ് ഇൻസ്പെക്ടർ എസ്. ബൈജു എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കി.
District News
ആലപ്പുഴ: അതിർത്തികൾ അടച്ച വസ്തുവിൽ ജീവിക്കുന്ന കുടുംബത്തിന്റെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. മൂന്നു സെന്റ് ചതുപ്പിലെ ഒറ്റമുറി വീട്ടിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്തവിധത്തിൽ ചുറ്റുമുള്ള വസ്തുവിന്റെ ഉടമസ്ഥർ വേലികെട്ടിയെന്ന പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
ഹരിപ്പാട് ചിങ്ങോലി 13-ാം വാർഡിൽ സച്ചുഭവനത്തിൽ സി. സുധയുടെയും മകൻ സച്ചുവിന്റെയും ദുരവസ്ഥയിലാണ് കമ്മീഷൻ ഇടപെട്ടത്. പട്ടികജാതി വിഭാഗത്തിലുള്ള ഇവരുടെ ദുരവസ്ഥ പരിശോധിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
വീടിനു സമീപമുള്ള കൈത്തോടിന്റെ വേലിയുടെ കമ്പികൾക്കിടയിലൂടെയാണ് ഇവർ ഇപ്പോൾ പുറത്തുകടക്കുന്നത്. സുധ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. ഒരു മാസം മുമ്പ് സുധയ്ക്ക് രോഗം വന്നപ്പോൾ തുണിവിരിച്ച് നിലത്ത് കിടത്തി വേലിക്കിടയിലൂടെ അപ്പുറത്തേക്ക് വലിച്ചുകടത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
ചിങ്ങോലി ഗ്രാമപഞ്ചായത്തിൽനിന്ന് 20 മീറ്റർ അകലെയാണ് സുധയുടെ വീട്. പഞ്ചായത്തിൽ പരാതികൾ നൽകിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് സുധ പറഞ്ഞു. പഞ്ചായത്താണ് വാസയോഗ്യമല്ലാത്ത ഭുമി സുധയ്ക്ക് കൈമാറിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
District News
കർഷകർക്ക് കൃത്യമായി വില നൽകണം
ആലപ്പുഴ: കൃത്യസമയത്ത് നെല്ല് സംഭരിക്കാനും കൃത്യമായി വില നൽകാനും സർക്കാരും സപ്ലൈകോയും ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം വി. ഗീത സപ്ലൈകോ എംഡിക്ക് നിർദേശം നൽകി. കർഷകരുടെയും സമൂഹത്തിന്റെയും നിലനിൽപ്പിന് ഇത് അനിവാര്യമാണെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും ഉത്തരവിൽ പറഞ്ഞു. കൃഷിയെ തകർച്ചയുടെ വക്കിൽനിന്നു രക്ഷിക്കാൻ സർക്കാരും സപ്ലൈകോയും ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
നെല്ല് സംഭരിക്കുന്ന സർക്കാരും വില നൽകുന്ന ബാങ്കുകളും ഗൂഢാലോചന നടത്തി നെല്ലിന്റെ വിലയായി നൽകുന്ന തുക വായ്പയായി രേഖപ്പെടുത്തി കർഷകരെകൊണ്ട് പ്രോമിസറി നോട്ടിൽ ഒപ്പിടുവിക്കുന്നുവെന്ന പരാതിയിലാണ് നടപടി.
നെല്ലുസംഭരണത്തിന്റെ ചുമതല ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനാണെന്നും വിശദാംശങ്ങൾ കൃഷിവകുപ്പിൽ ലഭ്യമല്ലെന്നും കൃഷി ഓഫീസർ പറഞ്ഞു.
കേന്ദ്രസർക്കാർ നൽകുന്ന താങ്ങുവില കൃത്യസമയത്ത് നൽകാത്തതു കാരണമാണ് കർഷകർക്ക് നെല്ലിന്റെ വില നൽകുന്നതിന് സപ്ലൈകോ പിആർഎസ് വായ്പാ പദ്ധതി തുടങ്ങിയതെന്ന് സപ്ലൈകോ കമ്മീഷനെ അറിയിച്ചു. ഇതിനായി വിവിധ ബാങ്കുകളുമായി സപ്ലൈകോ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. കർഷകർക്ക് നൽകുന്ന തുകയുടെ മുതലും പലിശയും സപ്ലൈകോ അടയ്ക്കും. അതിനാൽ കർഷകർക്ക് ബാധ്യതയില്ല. കർഷകർക്ക് കൃത്യസമയത്ത് സംഭരണവില നൽകാനാണ് ഇങ്ങനെയൊരു ക്രമീകരണം ഏർപ്പെടുത്തിയത്.
ആലപ്പുഴ ഐക്യ കർഷക സംഘം വൈസ് പ്രസിഡന്റ് പി.എൻ. നെടുവേലി സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
ചെങ്ങന്നൂർ: പെരിയാർ കടുവ സങ്കേതത്തിൽ അപൂർവയിനം മത്സ്യത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ എന്നാണ് ഈ പുതിയ മത്സ്യത്തിന് പേരിട്ടിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിൽ മാത്രം കാണപ്പെടുന്ന ഒൻപതാമത്തെ മത്സ്യയിനമാണ് ഇത്. അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ സിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാലാവസ്ഥാ പ്രതിസന്ധിയും ആവാസവ്യവസ്ഥയുടെ തകർച്ചയും ഈ അപൂർവ മത്സ്യങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളിയാണ്. ഫലപ്രദമായ ഇടപെടലിലൂടെ ഇവയുടെ സംരക്ഷണം അടിയന്തരമായി ഉറപ്പാക്കണമെന്നാണ് ഗവേഷകർ പറയുന്നത്.
ഗവേഷണത്തിനു പിന്നിൽ മലയാളി തിളക്കം
കേരള സർവകലാശാലയിലെ ഗവേഷകയും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് അധ്യാപികയുമായ ശ്വേത ചന്ദ്ര, കുഫോസിലെ അധ്യാപകൻ ഡോ. രാജീവ് രാഘവൻ, റയാൻ ബാബു, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അധ്യാപകൻ ഡോ. അഭിലാഷ് രവിമോഹനൻ, ജർമനിയിലെ സെൻകെൻബെർഗ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാൽഫ് ബ്രിറ്റ്സ്, ഡൽഹി ശിവ് നാടാർ സർവകലാശാലയിലെ ഡോ. നീലേഷ് ദഹനുകർ എന്നിവരടങ്ങിയ അന്താരാഷ്ട്ര ഗവേഷക സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ.
District News
ചേര്‍ത്തല: കളരിപ്പയറ്റിലെ ഏറ്റവും അപകടകരമായ ഉറുമിവീശലില് നാലുവയസുകാരന്റെ അത്ഭുതപ്രകടനം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് വലിയവീട്ടില്‍ അനില്‍ പ്രശാന്ത്-ജീതു ദമ്പതികളുടെ മകനായ സെലസ്റ്റീനോ വര്‍ഗീസാണ് നാല് റിക്കാർഡുകൾ സ്വന്തം പേരിൽ കുറിച്ചത്. പട്ടണക്കാട് സെന്റ് ജോസഫ്സ് സ്കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ്.
കളരിപ്പയറ്റില്‍ ഉറുമി വിഭാഗത്തില്‍ 30 സെക്കന്‍ഡില്‍ 93 തവണ വീശിയ സെലസ്റ്റീനോ ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചു. പിന്നാലെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യന്‍ ബുക്സ് ഓഫ് സ്കൂള്‍ റിക്കാര്‍ഡ്സിലും കേരള ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും സെലസ്റ്റീനോ സ്ഥാനം നേടി.
12 വയസില്‍ താഴെയുള്ളവര്‍ അനായാസം ഉറുമി വീശുന്നത് അപൂര്‍വമാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നg. ആലപ്പുഴ തത്തംപള്ളിയിലെ കളരിപ്പയറ്റ് അക്കാഡമിയില്‍ ചേര്‍ന്ന സെലസ്റ്റിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഉറുമി അഭ്യസിപ്പിച്ചത് പരിശീലകൻ യേശുദാസ് ജസ്റ്റിനാണ്. മൂന്നാം വയസിലാണ് പരിശീലനം തുടങ്ങിയത്. കളരിപ്പയറ്റ് ആചാര്യന് കോമളന് ഗുരുവിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ ഉറുമിവീശലില് സെലസ്റ്റിനോ കത്തിക്കയറി.
ആയോധനകലകൾക്കൊപ്പം മോഡലിംഗിലും ഈ കുഞ്ഞുമിടുക്കന് തിളങ്ങുകയാണ്. മോഡലിംഗ് രംഗത്ത് പ്രശസ്തനും ഇന്റര്‍നാഷണല്‍ ട്രെയിനറുമായ അതുല്‍ സുരേഷിന്റെ കീഴിലാണ് പരിശീലനം. സഹോദരന് അഡ്രിയാനോ വര്‍ഗീസ് കളരി സംസ്ഥാന ചാമ്പ്യനാണ്.
District News
അമ്പലപ്പുഴ: വാഹനമിടിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്കേറ്റ യുവാവിന്റെ മൊഴി മാസങ്ങൾ കഴിഞ്ഞിട്ടും പോലീസ് രേഖപ്പെടുത്തിയില്ലെന്നാരോപിച്ച് ഡിജിപിക്ക് പരാതി. തകഴി കുന്നുമ്മ രതീഷ് ഭവനത്തിൽ ശോഭനയുടെ മകൻ രതീഷിനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
മാർച്ച് 23ന് അമ്പലപ്പുഴ-തിരുവല്ല റോഡിൽ തകഴി പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. നടന്നു വന്ന രതീഷിനെ മുൻവൈരാഗ്യത്തെത്തുടർന്ന് പതിനൊന്നോളം പേർ തടഞ്ഞുവച്ച് മർദിക്കുകയും താഴെ വീണ രതീഷിന്റെ ദേഹത്ത് KL 05 K 8816 എന്ന നമ്പരിലുള്ള ജീപ്പ് കയറ്റുകയുമായിരുന്നു. പരിക്കേറ്റ രതീഷിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ഇടതുകാലിന്റെ ഇടുപ്പു ഭാഗത്തെ അസ്ഥിയും വാരിയെല്ലുകളും പൊട്ടിയ രതീഷ് പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജാശുപത്രിയിലെത്തി അമ്പലപ്പുഴ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവിടെവച്ച് മാതാവ് ശോഭനയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഡിസ് ചാർജായി വീട്ടിലെത്തി ആഴ്ചകൾ പിന്നിട്ടിട്ടും തന്റെ മൊഴി പോലീസ് രേഖപ്പെടുത്തി യില്ലെന്ന് രതീഷ് പറയുന്നു.
കൊലപാതകശ്രമമായിട്ടും വാഹനാപകടത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.അപകട ദിവസം സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് തകഴി സ്വദേശി ഗണപതി, അപ്പു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്നു തന്നെ വിട്ടയച്ചു. ശരത് ശിവാനന്ദൻ, അരുൺ, അക്ഷയ്, കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർ എന്നിവരാണ് കേസിലെ പ്രതികളെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.കൊലപാതക ശ്രമത്തിന് എല്ലാ തെളിവും സാക്ഷികളുമുണ്ടായിട്ടും പ്രതികളെ രക്ഷപെടുത്തുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
District News
തുറവൂർ: കൂലിവർധന അംഗീകരിച്ചിട്ടും ചില അനധികൃത പീലിംഗ് ഷെഡുകൾ വ്യാഴാഴ്ച മുതൽ നടത്തുന്ന സമരം മത്സ്യ സംസ്കരണ, കയറ്റുമതി മേഖലയെ തകർക്കുമെന്ന് വ്യവസായികൾ. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായ ചെമ്മീൻ സംസ്കരണ-കയറ്റുമതി മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് സമരം. സമര പ്രഖ്യാപനത്തിനെതിരേ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
ജനുവരി ഒന്നിന് ഷെഡ് ഉടമകളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നെന്നും ഓഗസ്റ്റ് ഒന്നുമുതൽ ഒരു കിലോഗ്രാമിന് 1.50 രൂപ വർധിപ്പിച്ച് 21 രൂപയായി നൽകാൻ തത്വത്തിൽ സമ്മതിച്ചിരുന്നെന്നും ഭാരവാഹികൾ വ്യക്തമാക്കി.
സംസ്കരണ മേഖലയിലും കയറ്റുമതി മേഖലയിലും ഗുരുതര പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകൂർ അറിയിപ്പോ കൂടുതൽ ചർച്ചകളോ ഇല്ലാതെ സമരമാർഗത്തിലേക്ക് പോകുന്നത് മേഖലയുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ ഒരു കിലോ ചെമ്മീൻ സംസ്കരിക്കുന്നതിന് 23 മുതൽ 30 രൂപ വരെ കൂലി ഷെഡ് ഉടമകൾ ഈടാക്കുന്നുണ്ടെന്നും അതിലും കൂടുതൽ വർധന നേടുന്നതിനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമായാണ് സമരനീക്കമെന്നുമാണ് എക്സ്പോർട്ടേഴ്സ് അസോസിയേഷിന്റെ ആരോപണം.
കയറ്റുമതിക്ക് ഏറ്റവും പ്രിയമേറിയ ചെമ്മീൻ സംസ്കരിച്ച് നൽകുന്നതിനുള്ള കൂലി വർധിപ്പിക്കണമെന്ന ആവശ്യം കയറ്റുമതി സ്ഥാപനങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ പീലിംഗ് ഷെഡുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സംയുക്ത സമരസമിതി തീരുമാനിച്ചു.
ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രിയൽ അസോസിയേഷനും മറൈൻ പ്രോഡക്ട് ഇൻഡസ്ട്രിയൽ അസോസിയേഷനും ഉൾപ്പെടുന്ന ഷെഡ് ഉടമകളുടെ സംഘടനകൾ കൂലി വർധന ആവശ്യപ്പെട്ട് നേരത്തേതന്നെ കയറ്റുമതിക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. നിലവിൽ ചെമ്മീൻ സംസ്കരിച്ച് കയറ്റുമതി സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള നിരക്ക് പര്യാപ്തമല്ലെന്നും ഇതുമൂലം തൊഴിലാളികൾക്ക് കൂലി കൂട്ടി നൽകാൻ കഴിയുന്നില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഒരു കിലോ ചെമ്മീൻ പൊളിക്കുന്നതിന് സ്ത്രീ തൊഴിലാളികൾക്ക് നിലവിൽ 19.50 രൂപയാണ് ലഭിക്കുന്നത്. ഇത് 23 രൂപയാക്കി ഉയർത്തണമെന്ന ആവശ്യവുമായി ജനുവരിയിലേ കയറ്റുമതിക്കാർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ചേർത്തല താലൂക്കിൽ മാത്രം നാനൂറിലധികം പീലിംഗ് ഷെഡുകളും നൂറിലധികം കയറ്റുമതി സ്ഥാപനങ്ങളുമുണ്ട്. ഇരുപതിനായിരത്തിലധികം തൊഴിലാളികളാണ് പീലിംഗ് ഷെഡുകളെ ആശ്രയിച്ച് ജീവിക്കുന്നത്.
സ്ഥാപനങ്ങൾ അടച്ചിട്ടാൽ തൊഴിലാളികൾ പട്ടിണിയിലാകുമെന്ന് കയറ്റുമതിക്കാർ പറയുമ്പോഴും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാൻ അവർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. സമരം പ്രഖ്യാപിച്ചതിന് ശേഷമാണ് ചർച്ചയ്ക്കായി ക്ഷണം ലഭിച്ചതെന്നും അത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സംയുക്ത സമരസമിതി നേതാക്കൾ ആരോപിച്ചു. ഇതിന് ശക്തമായ മറുപടി നൽകുമെന്നും ചെയർമാൻ വി.പി.ഹമീദും കൺവീനർ അബ്ദുൽ ഗഫൂറും വ്യക്തമാക്കി.
അനുബന്ധ തൊഴിലാളികൾക്കും കടുത്ത അവഗണന
പീലിംഗ് ഷെഡുകളിൽ അനുബന്ധ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും കടുത്ത അവഗണന നേരിടുന്നതായി പരാതി. കിലോയ്ക്ക് നാലു രൂപ മാത്രമാണ് ഇവർക്കുള്ള ലേബർ ചാർജ്. പുലർച്ചെ ഷെഡും പരിസരവും വൃത്തിയാക്കി സംസ്കരിച്ച ചെമ്മീൻ കൗണ്ട് അനുസരിച്ച് വേർതിരിച്ച് ഐസ് ചെയ്ത് വാഹനങ്ങളിൽ കയറ്റി അയച്ച ശേഷമാണ് ഇവർ വീടുകളിലേക്ക് മടങ്ങുന്നത്. ഇത്രയേറെ കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് കുറഞ്ഞത് കിലോയ്ക്ക് ആറു രൂപയെങ്കിലും നൽകണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിസന്ധി ഇരട്ടിയാക്കി മൺസൂണും ട്രോളിംഗ് നിരോധനവും
മൺസൂൺ ആരംഭിച്ചതോടെ ട്രോളിംഗ് നിരോധനവും നിലവിൽവന്നിരിക്കുകയാണ്. മത്സ്യലഭ്യത കുറയുന്ന ഈ കാലയളവിൽത്തന്നെ ചെമ്മീൻ സംസ്കരണ മേഖലയിലെ തൊഴിലാളികൾ കടുത്ത തൊഴിൽക്ഷാമം നേരിടുന്ന സാഹചര്യമാണ്. സമരവും അടച്ചിടലും നീണ്ടാൽ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാകും.
മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക സഹായപദ്ധതികൾ പ്രഖ്യാപിക്കണമെന്നും സൗജന്യ റേഷൻ ഉൾപ്പെടെയുള്ള അടിയന്തര ആശ്വാസ നടപടികൾ നടപ്പാക്കണമെന്നും തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.
കയറ്റുമതിക്കാരും ഷെഡ് ഉടമകളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതോപാധി സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് മേഖലയിലെ തൊഴിലാളികളുടെയും വ്യാപാരികളുടെയും ആവശ്യം.
District News
ഏറ്റുമാനൂർ: സ്വന്തമായി ഒരു ചുണ്ടൻവള്ളം എന്ന ആർപ്പൂക്കര ഗ്രാമനിവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു. നാട് ഒത്തുചേർന്നു നടത്തിയ ജനകീയ മുന്നേറ്റത്തിൽ കോട്ടയത്തെ ആദ്യ ജനകീയ ചുണ്ടൻവള്ളം നീരണിയാൻ ഒരുങ്ങുന്നു. ആർപ്പൂക്കര ചുണ്ടന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മധ്യത്തോടെ വള്ളം നീറ്റിലിറക്കാനുള്ള തീവ്രശ്രമത്തിലാണ് ആർപ്പൂക്കര ചുണ്ടൻ വള്ള സമിതി.
ഇക്കൊല്ലം നെഹ്റു ട്രോഫി വള്ളംകളിയിൽ തങ്ങളുടെ ചുണ്ടൻ വള്ളം മാറ്റുരയ്ക്കുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണ് ആർപ്പൂക്കര നിവാസികൾ. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബാണ് ആർപ്പൂക്കര ചുണ്ടൻ തുഴയുന്നത്.
മധ്യകേരളത്തിൽനിന്ന് ആദ്യമായാണ് ബഹുജന പങ്കാളിത്തത്തിൽ ഒരു ചുണ്ടൻ വള്ളം ജലോത്സവ ലോകത്തേക്ക് എത്തുന്നതെന്ന് ആർപ്പൂക്കര ചുണ്ടൻവള്ള സമിതി പറഞ്ഞു. 500 കുടുംബങ്ങൾക്ക് ആർപ്പൂക്കര ചുണ്ടനിൽ ഷെയറുണ്ട്. 60 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ആഞ്ഞിലിത്തടിയിലാണ് നിർമാണം. പാലാ, തൊടുപുഴ പ്രദേശങ്ങളിൽ നിന്നാണ് ലക്ഷണമൊത്ത തടികൾ വാങ്ങിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ വള്ളം നിർമാണം ആരംഭിച്ചു. എടത്വ കോയിൽമുക്ക് സാബു നാരായണൻ ആചാരിയാണ് മുഖ്യശില്പി. വള്ളത്തിന് 128 അടി നീളം ഉണ്ടാകും. മത്സരത്തിൽ 83 തുഴച്ചിൽകാരും അഞ്ച് അമരക്കാരും ഏഴ് താളക്കാരും ഉൾപ്പെടെ 95 പേർ ചുണ്ടനിൽ ഉണ്ടാകും.
ഫാ.ഡോ. ജയിംസ് മുല്ലശേരി സിഎംഐയുടെ നേതൃത്വത്തിൽ 20 അംഗ ബോർഡ് മെംബർമാരാണ് ചുണ്ടന്റെ നിർമാണത്തിന് ചുക്കാൻ പിടിക്കുന്നത്. എൻ.കെ. കുര്യൻ, സനൂപ് മണലേൽ, ഡോ. മാത്യു പുതിയിടം, സണ്ണി ചിറയിൽ, ജോയി വട്ടത്തിൽ, ബൈജു മാതിരമ്പുഴ, സുഭാഷ് മംഗലശേരി എന്നിവർ ചുണ്ടൻ നിർമാണം കോ ഓർഡിനേറ്റ് ചെയ്യുന്നു.
മുഖ്യ രക്ഷാധികാരികളായ ഫ്രാൻസിസ് ജോർജ് എംപി, നാട്ടകം സുരേഷ് എംഎൽഎ, മുൻമന്ത്രി വി.എൻ. വാസവൻ, രക്ഷാധികാരി അന്നമ്മ മാണി, പ്രസിഡന്റ് ബിജു വെട്ടൂർ, സെക്രട്ടറി അരുൺ മോഹൻ, ചെയർമാൻ പി.ജെ. ഫിലിപ്പ്, വൈസ് ചെയർമാൻ വിനേഷ് കുമാർ, ട്രഷറർ വി.കെ. സാഗർ എന്നിവരാണ് ചുണ്ടൻ വള്ളസമിതി ഭാരവാഹികൾ.
District News
പാലാ: നഗരസഭാ ചെയര്‍പേഴ്സണില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ കത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്നു നീക്കി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ടോണി തൈപ്പറമ്പിലിനെ തെരഞ്ഞെടുത്തു.
കോണ്‍ഗ്രസ് വിമതയായി തെരഞ്ഞെടുക്കപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇവരുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് സ്വതന്ത്ര കൂട്ടായ്മയിലെ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിയ്ക്കക്കണ്ടത്തിലില് വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, റിയ ചീരാംകുഴി, ടോണി തൈപ്പറമ്പില്‍, രജിത് പ്രകാശ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.
നഗരസഭാ ഭരണസഖ്യം തുടരണോ എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാകും തന്റെ നിലപാടെന്നും അതുവരെ താന്‍ സഖ്യത്തിനൊപ്പമായിരിക്കുമെന്നുമാണ് സെബാസ്റ്റ്യന്‍ പനയ്ക്കല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിലപാട് അറിയിച്ചത്. ഈ നിലപാട് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ പൊതു വികാരത്തിനെതിരായതോടെയാണ് സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്.
പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പരിഹാര മാര്‍ഗം തേടി മാണി സി. കാപ്പന് എംഎല്‍എയുടെ വസതിയില്‍ ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പങ്കെടുത്ത് രാത്രി വൈകിയും ചര്‍ച്ച നടക്കുകയാണ്. യുഡിഎഫ് യോഗമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചെയര്‍പേഴ്സണ്‍ അടക്കം സ്വതന്ത്ര മുന്നണി അംഗങ്ങളും യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്, കെഡിപി അംഗങ്ങളുമായാണ് ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് വൈകിയാണ് എത്തിയത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതോടെ ഈ മാസം നടക്കാനിരിക്കുന്ന നഗരസഭാ വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് സ്വതന്ത്ര കൂട്ടായ്മയ്ക്ക് തിരിച്ചടിയാകും. ആറ് മാസത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന മായാ രാഹുലിന് പകരം സ്വതന്ത്ര കൂട്ടായ്മയെ നയിക്കുന്ന ബിനു പുളിയ്ക്കക്കണ്ടത്തിലിനാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് പദവി എന്നാണ് യുഡിഎഫ്, സ്വതന്ത്രകൂട്ടായ്മ സഖ്യത്തിലെ മുന്‍ ധാരണ.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത് ബിനുവിന്റെ താല്പര്യത്തിന് തടസമാകും.
നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നിലപാട് സ്വീകരിച്ചതും ബിനുവിന് തിരിച്ചടിയായി. വൈസ് ചെയര്മാന് പദവിയിലേക്ക് ബിനുവിനെ പിന്തുണയ്ക്കില്ലെന്നും പകരം കോണ്‍ഗ്രസ് പ്രതിനിധിയെ നിശ്ചയിച്ചാലേ താന്‍ സ്ഥാനം ഒഴിയൂ എന്നുമാണ് മായാ രാഹുലിന്റെ നിലപാട്. ബിനുവിനെ വൈസ് ചെയര്മാന് ആക്കുന്നതില്‍ കോണ്‍ഗ്രസിനും താത്പര്യമില്ലെന്നാണ് അറിയുന്നത്.
ഇത് മുന്‍കൂട്ടി കണ്ടാണ് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ മൂന്നും കെഡിപിയുടെ ഒരംഗവും ഉള്‍പ്പെടെ നാല് കൗണ്‍സിലര്‍മാരെ സ്വതന്ത്ര കൂട്ടായ്മ ഒപ്പം ചേര്‍ത്ത് വിലപേശല്‍ ശക്തമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് എതിരായതിനാല്‍ വൈസ് ചെയര്മാന് പദവിയിലേക്ക് ബിനു വരുന്നതിന് തടസമാകും. അങ്ങനെ വന്നാല്‍ സ്വതന്ത്ര കൂട്ടായ്മ യുഡിഎഫ് സഖ്യം ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ഇത് നഗരസഭയില്‍ യുഡിഎഫിനുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തും.
26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ പാര്‍ട്ടി പാര്‍ലമെന്ററി സമിതിയില്‍ ചേര്‍ന്നതോടെ യുഡിഎഫ് 11, സ്വതന്ത്ര കൂട്ടായ്മ മൂന്ന് എന്നിങ്ങനെയാകും കൗണ്‍സിലിലെ അംഗബലം. സ്വതന്ത്ര കൂട്ടായ്മയ്ക്കൊപ്പം ചേര്‍ന്ന യുഡിഎഫിലെ നാല് അംഗങ്ങള്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ യുഡിഎഫിന്റെ അംഗബലം ഏഴായി ചുരുങ്ങും.
District News
കുമരകം: കുമരകത്തെ ടൂറിസം രംഗത്തെ പ്രധാന ആകര്‍ഷണമായ മണ്‍സൂണ്‍ ടുറിസത്തിന് പശ്ചിമേഷ്യന്‍ യുദ്ധം തിരിച്ചടിയായി. യുദ്ധത്തെ തുടര്‍ന്നു വിമാന യാത്രാക്കൂലിയിലുണ്ടായിരിക്കുന്ന വര്‍ധനയാണു വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്നാണ് ടൂറിസം മേഖലയുള്ളവരുടെ വിലയിരുത്തല്‍.
വിദേശീയരായ വിനോദസഞ്ചരികളുടെ മുന്‍കൂര്‍ ബുക്കിംഗ് തീരെയില്ലായിരുന്നു. അറബ് സീസണ് ഇക്കുറി നഷ്ടപ്പെടുമെന്ന ആശങ്കയും ഏറെയാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ കുവൈറ്റ്, ദുബായ്, സൗദി, ഒമാന്‍, ബഹറിന്‍ എന്നിവിടങ്ങളില്‍നിന്നും മാസങ്ങള്‍ക്കു മുമ്പേ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള ബുക്കിംഗ് പോയ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലും ഈ സീസണില്‍ ബുക്കിംഗ് തീര്‍ത്തും കുറഞ്ഞിരിക്കുന്നു.
അന്യ സംസ്ഥാനക്കാരായ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയത് ആശ്വാസകരമായി കരുതുന്നു. ട്രാവല്‍ ഏജന്റുമാര്‍ ശുഭപ്രതീക്ഷയാണ് റിസോര്‍ട്ടുകള്‍ക്കും വന്‍കിട ഹോട്ടലുകള്‍ക്കും പങ്കുവയ്ക്കുന്നത്. മണ്‍സൂണ്‍ അവസാനിക്കുന്നതിനു മുമ്പുതന്നെ വിദേശ വിനോദസഞ്ചാരികള്‍ കേരളത്തില്‍ പറന്നിറങ്ങുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പാക്കേജിനൊപ്പം നിരക്കുകളും കുറച്ചിട്ടുണ്ട്.
അടുത്തകാലത്തായി ടൂറിസം രംഗം മറ്റുപല പ്രതിസന്ധികളും അഭിമുഖീകരിക്കുന്നു. പാചകവാതകത്തിനും പെട്രോള്‍ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തതാണു പ്രധാന വെല്ലുവിളി. ഇത് ടൂറിസം രംഗത്തുള്ളവരുടെ വരുമാനം കുറയ്ക്കുകയും ചെലവ് വര്‍ധിപ്പിക്കുകയും ചെയ്തു. പ്രതിസന്ധി നേരിടാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചു വരുന്നു. ജോലിക്കാര്‍ക്കുള്ള ആഹാരം പാകം ചെയ്യുന്നത് വിറകടുപ്പിലാണ്. ദോശ, പൊറോട്ട തുടങ്ങിയവ ഒഴിവാക്കി.
തന്തൂരി വിഭവങ്ങള്‍ക്കാണു പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് ഗ്യാസ്, എണ്ണ എന്നിവയുടെ ചെലവ് ഒഴിവാക്കാന്‍ സഹായിക്കുന്നു. വേമ്പനാട്ടു കായല്‍ സവാരിക്കായി ചെലവുകുറഞ്ഞ മാര്‍ഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി സംതൃപ്തിയോടെ യാത്രയാക്കാനാണ് ശ്രമമെന്ന് ചേംബര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രസിഡന്റ് സലിം എം. ദാസ് പറഞ്ഞു.
District News
കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായ 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാര്‍കോ കോ ഓര്‍ഡിനേഷന്‍(എന്‍കോര്‍ഡ്) യോഗം തീരുമാനിച്ചു.
പോലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലും ലഹരിവിരുദ്ധ കാമ്പയിനുകള്‍, ബോധവത്കരണ ക്ലാസുകള്‍, മാരത്തണ്‍, സൈക്ലത്തോണ്‍, ചിത്രരചനാ മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ജേസീസ്, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സഹകരണവും ഉറപ്പാക്കും.
സ്കൂളുകളില്‍ അന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരി ഉപയോഗവും വ്യാപനവും തടയാന്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, കോട്ടയം ആര്‍ഡിഒ ഡി. ഷിബു, പാലാ ആര്‍ഡിഒ ഇ.എം. സഫീര്‍, ഡിവൈഎസ്പിമാരായ എസ്. ആഷാദ്, വിശാല്‍ ജോണ്സണ്, കെ. സദന്, കെ.ആര്. ബിജു, കെ. സജീവ്, കെ.എസ്. അരുണ്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. സഞ്ജീവ് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ഗാന്ധിനഗർ: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ചിന്നക്കനാൽ സിങ്കുകണ്ടം അങ്കണവാടി തെരുവിൽ പരേതരായ രാജ-മാരി ദമ്പതികളുടെ മകൻ രക്ഷൻ (11) ആണ് കാട്ടാനയുടെ തട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
വാർഡിലെത്തിയ പ്രതിപക്ഷ നേതാവ് രക്ഷനോടും ബന്ധുക്കളോടും വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ കുട്ടിക്ക് വേദനയുള്ളതായി ബന്ധുക്കൾ പറഞ്ഞതായി പറഞ്ഞു.
ആശുപത്രി സൂപ്രണ്ടും ന്യൂറോ ഡോക്ടറും വിവരങ്ങൾ പറഞ്ഞു. കുട്ടിയുടെ അമ്മ മാരി ആനയുടെ ചവിട്ടേറ്റ് തിങ്കളാഴ്ചതന്നെ മരണപ്പെട്ടിരുന്നു.
വന്യജീവി ആക്രമണം ഉണ്ടായാൽ സാധാരണ ഗതിയിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ എടുക്കണം. കഴിഞ്ഞ സർക്കാർ അതു തുടങ്ങിവച്ചിരുന്നു. അതിന് തുടർച്ചയുണ്ടാകണം. ആളുകൾക്ക് നേരേ ആക്രമണം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണം. സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നത് മറുപടിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുൻ മന്ത്രി വി.എൻ. വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, ആർഎംഒ സാം ക്രിസ്റ്റി മാമ്മൻ എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
District News
കോട്ടയം: നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയര്‍ന്നതോടെ കെട്ടിട നിര്‍മാണ മേഖലയില്‍ മാന്ദ്യം. ജില്ലയിലുടനീളം നിരവധി സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. നാളുകള്‍ക്കു മുമ്പ് ഇതര സംസ്ഥാന തൊഴിലാളികള്‍ വോട്ട് ചെയ്യുന്നതിനായി സ്വന്തം നാടുകളിലേക്കു മടങ്ങിയതോടെയാണ് നിര്‍മാണ മേഖലയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
ജോലിക്കാരുടെ അഭാവത്തോടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ണമായും നിലച്ചിരുന്നു. ഇതിനു പിന്നാലെ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചു കയറി. തിരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂലി വര്‍ധനകൂടി ആവശ്യപ്പെട്ടതോടെ കെട്ടിട നിര്‍മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതോടെ നിര്‍മാണച്ചെലവ് 25 ശതമാനത്തോളമാണ് ഉയര്‍ന്നത്.
ഗ്ലാസ്, സ്റ്റീല്‍, ഇലക്ര്ടിക്കല്‍ തുടങ്ങിയ സാധനങ്ങള്‍ക്കാണ് വില വലിയതോതില്‍ വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍മാണ സാമഗ്രികളുടെ വിലയില്‍ കുതിച്ചു ചാട്ടമുണ്ടായത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ പിവിസി പൈപ്പുകള്‍ക്കു പോലും വില ഉയര്‍ന്നു. പ്ലംബിംഗ് ഉത്പന്നങ്ങളുടെ വില 60 ശതമാനമാണ് ഉയര്‍ന്നത്.
ഇലക്ട്രിക് ഉത്പന്നങ്ങള്‍ക്കു 40 ശതമാനവും വില ഉയര്‍ന്നിട്ടുണ്ട്.
നിലവിലത്തെ സാഹചര്യത്തില്‍ സിമന്റിനു വില ഉയര്‍ന്നിട്ടില്ലെങ്കിലും ദിവസങ്ങള്‍ക്കുള്ളിൽ വില വര്‍ധിക്കുമെന്നാണ് നിര്‍മാണ മേഖലയിലുള്ളവര്‍ പറയുന്നത്. 50 കിലോഗ്രാം സിമന്റ് ചാക്കിനു 320 മുതല്‍ 460 രൂപവരെയാണ് വിലയീടാക്കുന്നത്. ഇതില്‍ 10 മുതല്‍ 25 രൂപ വര്‍ധിക്കാനാണ് സാധ്യത.
District News
ചെറുതോണി: ഒരിടവേളയ്ക്കുശേഷം പെരുങ്കാലയിലെ മലഞ്ചെരുവുകളിൽ വീണ്ടും അനധികൃത പടുതാക്കുളങ്ങൾ പൊതുജനത്തിന് ഭീഷണിയാകുന്നു. കിഴുക്കാംതൂക്കായ മലനിരകളിൽ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള നിരവധി പടുതാക്കുളങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
പടുതാക്കുളങ്ങൾക്കെതിരേ പ്രദേശവാസികളും ആദിവാസി കുടുംബങ്ങളും വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. മണ്ണൊലിപ്പ് കൂടുതലുള്ളതും മണ്ണിന് ഉറപ്പ് കുറവുള്ളതുമായ പ്രദേശങ്ങളിലാണ് കുളങ്ങൾ നിർമിച്ചിരിക്കുന്നത്. ചില കുളങ്ങളിൽ പടുത വിരിച്ചിട്ടില്ലെന്നും മഴവെള്ളം നേരിട്ട് മണ്ണിലേക്ക് ഇറങ്ങാനുള്ള സാഹചര്യമാണുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. ഇതുമൂലം മണ്ണിലെ ജലാംശം വർധിച്ച് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുമെന്നാണ് ആശങ്ക.
പൈനാവ്-താന്നിക്കണ്ടം-അശോക കവല ഹൈവേക്ക് മുകളിലുള്ള മലഞ്ചെരുവുകളിലും പൈനാവ്-പെരുങ്കാല-ആനക്കൊമ്പൻ റോഡിന് മുകളിലുമാണ് പ്രധാനമായും ഇത്തരം പടുതാക്കുളങ്ങൾ നിർമിച്ചിട്ടുള്ളത്.
നിരവധി വീടുകളും കൃഷിയിടങ്ങളും പ്രദേശത്തെ പടുതാക്കുളങ്ങൾക്ക് താഴ്ഭാഗത്തായുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഒരു കുളത്തിലെ വെള്ളം ഒഴുക്കിക്കളഞ്ഞെങ്കിലും വീണ്ടും മഴ കനത്താൽ കുളം നിറയും. അപകടസാധ്യത സൃഷ്ടിക്കുന്ന ഇത്തരം നിർമാണങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ചെറുതോണി: സ്കൂൾകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിവന്ന സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധന പൂർത്തിയായതായി ഇടുക്കി ആർടിഒ അറിയിച്ചു. കഴിഞ്ഞ 20നാണ് പരിശോധന ആരംഭിച്ചത്. സുരക്ഷയുടെ ഭാഗമായി സ്കൂൾ ബസ് ഡ്രൈവർമാർക്കും സ്കൂൾ ബസ് ആയമാർക്കും പ്രത്യേക പരിശീലന ക്ലാസും നൽകി.
കഞ്ഞിക്കുഴി, പുളിയന്മല, കട്ടപ്പന, രാജമുടി, പാറത്തോട് തുടങ്ങിയ കേന്ദ്രങ്ങളിലായി 212 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ 25 വാഹനങ്ങൾക്ക് ന്യൂനതകൾ കണ്ടെത്തി. കുറവുകൾ പരിഹരിച്ച് വാഹനങ്ങൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്ന മുറയ്ക്ക് അവയ്ക്ക് ഫിറ്റ്നസ് നല്‍കും. ഫിറ്റ്നസ് നേടി മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.
അധ്യയന വർഷം മുഴുവൻ നിരത്തുകളിൽ പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഇടുക്കി ആർടിഒ പി.എം. ഷെബീർ, ജോയിന്റ് ആടിഒ പി.എ. സമീർ എന്നിവർ പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജിൻസ് ജോർജ്, എൽദോസ് വർഗീസ്, എഎംവിഐമാരായ നിബു ജോൺ, സമിയുള്ള, മുരളീധരൻപിള്ള തുടങ്ങിയവർ സ്കൂൾ വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി.
District News
കട്ടപ്പന: ഖരമാലിന്യ പദ്ധതിയുടെ ഭാഗമായി 2028 വരെ കട്ടപ്പന മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് 45.34 കോടി രൂപയുടെ രൂപരേഖയ്ക്ക് കൗണ്‍സില്‍ അംഗീകാരം നല്കി. കട്ടപ്പനയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതും കൗണ്‍സില്‍ തീരുമാനിച്ചു.
നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ 28 അജൻഡകളാണ് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തത്. കട്ടപ്പന താലൂക്ക് ആശുപതിയില്‍ ജനറല്‍ സര്‍ജന്റെ സേവനം ലഭ്യമായതിനാല്‍ രണ്ടു നഴ്സിംഗ് അസിസ്റ്റന്റുമാരെ കൂടുതല്‍ നിയമിക്കും. നഗരസഭാ പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ ഭക്ഷണശാലകള്‍, ബജിക്കടകള്‍, പെട്ടിക്കടകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതായി പരാതിയുള്ളതിനാല്‍ ശക്തമായ പരിശോധന നടത്തുമെന്നും ചെയർമാൻ അറിയിച്ചു.
നഗരസഭയില്‍ മാംസ സ്റ്റാള്‍ നിര്‍മാണം നടക്കുന്നതിനാല്‍ മാംസ വില്പനയ്ക്ക് തടസം ഉണ്ടാകുന്നുണ്ടന്നും നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ബദല്‍ സംവിധാനം ഒരുക്കുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
District News
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിജയോത്സവം 2026 എന്ന പേരിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. റോയ് കെ. പൗലോസ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി മുഖ്യപ്രഭാഷണം നടത്തി.
എസ്എസ്എൽസി പരീക്ഷ യിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 17 കുട്ടികൾക്കും പ്ലസ് ടുവിന് 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ 27 കുട്ടികൾക്കും ഡിഗ്രിക്ക് മൂന്നും ഒമ്പതും റാങ്ക് ലഭിച്ച രണ്ട് വിദ്യാർഥികൾക്കുമാണ് സർട്ടിഫിക്കറ്റും മെമന്റോയും നൽകിയത്. യോഗത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പഞ്ചായത്തിലെ ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ്, പോസ്റ്റർ രചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും നടന്നു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിത്സൺ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബിജു നിള, വിജി കണ്ണൻ, പ്രഭ തങ്കച്ചൻ, സിബി തകരപ്പിള്ളിൽ, ഷോബി ജെയ്സൺ, സിജി ചാക്കോ, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, ടിന്റു സുഭാഷ്, ടി.ഇ. നൗഷാദ്, അമ്മിണി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി. സലിം തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചെറുതോണി: കാൽനട, വാഹനയാത്രികർക്കു ഭീഷണിയായിരിക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. വാഴത്തോപ്പ് - തടിയമ്പാട് റോഡിൽ പാപ്പൻസ് കിച്ചനു സമീപമാണ് റോഡരികിലെ മരം ഭീഷണിയായിരിക്കുന്നത്. എതിർദിശയിലെ വൈദ്യുതിലൈനിനു മുകളിലേക്കാണ് മരം ചാഞ്ഞുനിൽക്കുന്നത്.
സ്കൂൾ വാഹനങ്ങളും സർവീസ് ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും യാത്ര ചെയ്യുന്ന പ്രധാന റോഡിലാണ് മരം അപകടഭീഷണിയായിരിക്കുന്നത്.
കാലവർഷം ശക്തമാകുന്നതോടെ മരം കടപുഴകി റോഡിലേക്കും വൈദ്യുതിലൈനിലേക്കും പതിക്കാനുള്ള സാധ്യതയേറെയാണെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. അടിയന്തരമായി മരം മുറിച്ചുമാറ്റി ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
പാലാ: നഗരസഭയുടെ എട്ടാം വാര്‍ഡ് കവീക്കുന്നിലെ ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്ക. 40 വര്‍ഷത്തോളം പഴക്കമുള്ള ഈ ടാങ്കിന്റെ തൂണുകള്‍ക്കും കോണ്‍ക്രീറ്റ് ഘടനകള്‍ക്കും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്.
ടാങ്കിനെ താങ്ങി നിര്‍ത്തുന്ന ആറ് തൂണുകളുടെയും കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പല സ്ഥലങ്ങളിലും അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണാവുന്ന നിലയിലാണ്. കാലപ്പഴക്കവും പ്രകൃതിക്ഷോഭങ്ങളും മൂലം ഘടനയുടെ ബലം ഗണ്യമായി കുറഞ്ഞതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ടാങ്ക് ഏത് നിമിഷവും തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഉയരുന്നത്.
ഒരു കാലത്ത് നഗരസഭയിലെ ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഈ വാട്ടര്‍ ടാങ്ക്. പിന്നീട് ഇതിന് സമീപം പുതിയ ടാങ്ക് നിര്‍മിച്ചതോടെ പഴയ ടാങ്കിന്റെ ഉപയോഗം അവസാനിപ്പിക്കുകയും പുതിയ സംവിധാനത്തിലൂടെ നിലവില്‍ കുടിവെള്ള വിതരണം നടത്തിവരികയുമാണ് ചെയ്യുന്നത്.
ഉപയോഗശൂന്യമായ ടാങ്ക് പൊളിച്ചുനീക്കുന്നതിനുള്ള ഉത്തരവ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ലഭിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ജനവാസ മേഖലയ്ക്ക് സമീപം നിലകൊള്ളുന്ന ഈ ഭീമന് കോണ്‍ക്രീറ്റ് ടാങ്ക് തകര്‍ന്നുവീണാല്‍ വന്‍ ദുരന്തത്തിനിടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ കുട്ടികളടക്കമുള്ളവരുടെ സുരക്ഷയെ ഇത് നേരിട്ട് ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നു. മഴക്കാലത്ത് അപകടസാധ്യത കൂടുതല്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി ടാങ്ക് പൊളിച്ചുമാറ്റി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
District News
കടപ്ലാമറ്റം: പഞ്ചായത്ത് ഏഴാം വാർഡിൽ താമസിക്കുന്ന പുല്ലാട്ട് രാജേഷ്കുമാറി (48)ന്റെ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനായി നാട് ഒരുമിക്കുന്നു. ദീർഘനാളായി അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് രാജേഷ് കുമാറിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തിയത്.
കോട്ടയം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗത്തിൽ നടത്തിയ വിശദ പരിശോധനയിൽ രാജേഷ്കുമാർ ക്രോണിക് കിഡ്നി ഡിസീസ് സ്റ്റേജ് - 5 രോഗബാധിതനാണെന്നും ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണെന്നും ഡോക്ടർമാർ അറിയിച്ചു.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 35 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഭാര്യയും നാലുവയസുകാരനായ മകനും ഉൾപ്പെടുന്ന നിർധന കുടുംബത്തിന് ഈ തുക കണ്ടെത്തുക ദുഷ്കരമായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ജീനാ സിറിയക് ചെയർമാനായും വാർഡ് മെംബർ തോമസ് ആൽബർട്ട് ജനറൽ കൺവീനറായും രാജേഷ്കുമാർ ചികിത്സാ സഹായനിധി ജനകീയ കമ്മിറ്റി രൂപീകരിച്ചു.
ധനസമാഹരണത്തിന്റെ ഭാഗമായി 14 ന് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സന്നദ്ധപ്രവർത്തകർ എത്തി സഹായം അഭ്യർഥിക്കും. രാജേഷ്കുമാറിന്റെ ജീവൻ രക്ഷിക്കാനുള്ള ഈ ദൗത്യത്തിൽ പൊതുജനങ്ങളുടെ ഉദാരമായ സഹകരണവും പിന്തുണയും അഭ്യർഥിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
District News
ഭരണങ്ങാനം: പഞ്ചായത്തിലെ വലിയകാവുംപുറത്തുള്ള പ്ലൈവുഡ് കമ്പനിയില്‍ നിന്ന് മലിനജലം സമീപത്തെ റോഡിലേക്കും തോട്ടിലേക്കും ഒഴുക്കിവിടുന്നതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മെംബര്‍മാര്‍ സ്ഥലത്ത് എത്തുകയും പരിശോധന നടത്തി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിനോട് വിശദീകരണം ചോദിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ നിർദേശിക്കുകയും ചെയ്തു.
ഇതിന് മുമ്പും മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ പരാതി നല്‍കിയിരുന്നു. പരാതി നിലനില്‍ക്കെ തന്നെ പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് പുതുക്കി നല്‍കിയതായി ആക്ഷേപമുണ്ട്. പരിസരവാസികള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറി അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.
ഭരണങ്ങാനം പഞ്ചായത്തിലെ വലിയകാവുംപുറത്തുള്ള പ്ലൈവുഡ് കമ്പനിയില്‍ നിന്ന് മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിട്ട നിലയില്‍.
District News
അരുവിത്തുറ: ലോക ഭക്ഷ്യസുരക്ഷാദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചു ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസും, വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസും സംഘടിപ്പിച്ചു.
ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംരംഭകർ, വിവിധ കോളജ് വിദ്യാർഥികൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും ഭക്ഷ്യ എണ്ണയുടെ പുനരുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷ കമ്മീഷണർ എ.എ. അനസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എംപാനൽഡ് ട്രെയിനർ സനുഷ് ചന്ദ്രൻ ക്ലാസുകൾ നയിച്ചു. അരുവിത്തുറ സെന്റ് ജോർജസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോഓർഡിനേറ്ററുമായ ഫാ. ബിജു കുന്നയ്ക്കാട്ട്, ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റ് ഹെഡ് മിനി മൈക്കിൾ, ചങ്ങനാശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സ്നേഹ എസ്. നായർ എന്നിവർ പ്രസംഗിച്ചു.
District News
അരുവിത്തുറ: സെന്റ് ജോര്‍ജ് കോളജിലെ 1981-83 പ്രീഡിഗ്രി എച്ച് ബാച്ച് വിദ്യാര്‍ഥികളുടെ സഹപാഠിസംഗമത്തിന്റെ നാലാമത് വാര്‍ഷികം നടത്തി. കോളജില്‍ നടന്ന ഉദ്ഘാടനത്തിനുശേഷം അംഗങ്ങള്‍ റോട്ടറി ക്ലബ്ബില്‍ ഒത്തുചേര്‍ന്നു വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
വാര്‍ഷികസംഗമം എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ കോളജ് വളപ്പില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സഹപാഠി ഗ്രൂപ്പ് ചെയര്മാന് വി.എം. അബ്ദുള്ള ഖാന് അധ്യക്ഷത വഹിച്ചു. കോളജ് ബര്‍സാറും കോഴ്സ് കോ-ഓര്‍ഡിനേറ്ററുമായ ഫാ. ബിജു കുന്നക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ്, ഗ്രൂപ്പ് സെക്രട്ടറി ജോയി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
District News
കുറവിലങ്ങാട്: സംസ്ഥാന കാർഷിക വികസന കർഷക കേമ വകുപ്പ്, കൃഷിഭവൻ എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത വിസ്മയം പദ്ധതിക്ക് തുടക്കമിട്ടു. സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിലാണ് പദ്ധതി ആരംഭിച്ചത്. പഞ്ചായത്തംഗം കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.
സമഗ്ര പച്ചക്കറി - പുഷ്പ ഉത്പ്പാദന യജ്ഞം പദ്ധതിയായ ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ചെണ്ടുമല്ലി തൈകൾ നട്ട് പ്രസിഡന്റ് സിബി മാണിയും പരിസ്ഥിതി വാരാചരണ സമാപനവും പരിസ്ഥിതി വാരാചരണ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർഥികൾക്കുള്ള സമ്മാനദാനവും വൈസ് പ്രസിഡന്റ് ഷിജി തോമസും നിർവഹിച്ചു.
സ്കൂൾ ഗാർഡൻ പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈകൾ സ്കൂൾ അധികാരികൾക്ക് നൽകി പഞ്ചായത്തംഗം ബിജു കുര്യനും സ്കൂൾ വിദ്യാർഥികളിൽ കൃഷി പരിചയപ്പെടുത്തുന്ന കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പരീക്ഷണ കൃഷി വിജ്ഞാന വിനോദ പരിശീലന പഠന പദ്ധതിയായ കൃഷികൊഞ്ചലിന്റെ ഉദ്ഘാടനം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടവും സ്കൂളുകളിൽ കാർഷിക ക്ലബ് രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള കുഞ്ഞിളം കൈകൾ @ സ്കൂൾ കാർഷിക ക്ലബ് ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.ആർ. ഷിബുവും നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷിജിമോൾ അഗസ്റ്റിൻ, കൃഷി ഓഫീസർ ബി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
District News
ആനക്കല്ല്: വണ്ടൻപാറ ജലവിതരണ സൊസൈറ്റിയുടെ 2025 - 2026 വർഷത്തെ വാർഷിക പൊതുയോഗം 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി പാരിഷ് ഹാളിൽ നടക്കും.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് തോമസ് ജോസ് കുമ്മണ്ണൂപറന്പിൽ അധ്യക്ഷത വഹിക്കും. സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോസഫ് പൊങ്ങന്താനത്ത് അനുഗ്രഹപ്രഭാഷണവും പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് മുഖ്യപ്രഭാഷണവും നടത്തും.
സെക്രട്ടറി സി.ടി. ജോസഫ് ചൂനാട്ട് റിപ്പോർട്ടും ട്രഷറർ ഡി. സാബു ഉതിരാംകാവിൽ കണക്കും അവതരിപ്പിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, പി. ജീരാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി വട്ടയ്ക്കാട്ട്, ജോണിക്കുട്ടി മഠത്തിനകം, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, പഞ്ചായത്തംഗങ്ങളായ ജോസഫ് മാത്യു പാലക്കുടി, വിൻസെന്റ് മാത്യു കുളത്തുങ്കൽ, ജാക്വിലിൻ സെബാസ്റ്റ്യൻ, ജോളി ഫ്രാൻസിസ് മടുക്കക്കുഴി, ഡാനി ജോസ് കുന്നത്ത്, പഞ്ചായത്ത് സെക്രട്ടറി എം.കെ. രാജു, ജോയിന്റ് സെക്രട്ടറി ഷൈജു ആൻഡ്രൂസ് കൊച്ചുപുരയിൽ എന്നിവർ പ്രസംഗിക്കും. യോഗത്തിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയ്ക്ക് സ്വീകരണവും നൽകും.
District News
കാഞ്ഞിരപ്പള്ളി: മഴക്കാലമെത്തിയതോടെ ഈ വർഷവും പതിവു തെറ്റിക്കാതെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് അടച്ചുപൂട്ടി. മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങിയതോടെയാണ് കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത്.
മലിന ജലം സ്റ്റാന്‍ഡിലൂടെ
2010ല്‍ 25 വര്‍ഷത്തേക്ക് ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് മതിയായ സെപ്റ്റിക് ടാങ്കുകള്‍ ഇല്ലാത്തത്. മഴ ശക്തമാകുന്പോൾ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ബസ് സ്റ്റാന്‍ഡിലൂടെ മലിന ജലം ഒഴുകി ദുര്‍ഗന്ധം വമിച്ചു തുടങ്ങും. ഇതോടെ കംഫർട്ട് സ്റ്റേഷൻ പൂട്ടും. വർഷങ്ങളായുള്ള ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിഷേധം ശക്തമാകുന്പോൾ പ്രശ്നപരിഹാരത്തിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും തുക വകയിരുത്തിയിട്ടുണ്ടെന്നുമുള്ള സ്ഥിരം മറുപടിയാണ് വർഷങ്ങളായി അധികൃതരുടെ ഭാഗത്തു നിന്ന് ഉയരുന്നത്.
യാത്രക്കാർ ദുരിതത്തിൽ
ദിവസേന മുന്നൂറിലധികം ബസുകള്‍ കടന്നു പോകുന്ന സ്റ്റാന്‍ഡിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളിലാത്ത അവസ്ഥയാണ്. സ്ത്രീകളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പുരുഷൻമാരാകട്ടെ കംഫർട്ട് സ്റ്റേഷന്റെ പുറത്ത് തന്നെ ശങ്ക തീർക്കുന്ന സ്ഥിതിയാണ്.
കംഫര്‍ട്ട് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഉറവയാണ് പുതിയ മാലിന്യക്കുഴി നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്പിറ്റും ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ മഴക്കാലത്ത് മണ്ണിനടിയില്‍ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകും.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നതിനുവേണ്ടി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും സാങ്കേതിക അനുമതിയായെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇനി ടെൻഡർ വിളിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും.
District News
എരുമേലി: ചേനപ്പാടിയിലെ ഗവൺമെന്റ് എൽപി സ്കൂളിന്റെ പുതിയ ടോയ്ലറ്റ് കെട്ടിടത്തിന്റെ പുറകിലെ ചുറ്റുമതിൽ ഉൾപ്പെട്ട സംരക്ഷണ ഭിത്തി ഇടിഞ്ഞു. സ്കൂളിന്റെ മുറ്റത്ത് മുന്നിലുള്ള സംരക്ഷണ ഭിത്തി ഇടിയുമെന്ന അവസ്ഥയിലും.
കഴിഞ്ഞ ദിവസമാണ് ടോയ്ലറ്റ് കെട്ടിടത്തിന്റെ പുറകിലെ ചുറ്റുമതിൽ ഉൾപ്പെട്ട സംരക്ഷണ ഭിത്തി മഴയെ തുടർന്ന് ഇടിഞ്ഞത്. കല്ലും മണ്ണും നിറഞ്ഞ് മറുവശത്തേക്കുള്ള പഞ്ചായത്ത് വക റോഡിലേക്കുള്ള ഗതാഗതം മുടങ്ങി. ഇതേ തുടർന്ന് വാർഡ് അംഗം സുധ വിജയൻ ഇടപെട്ട് ജെസിബി ഉപയോഗിച്ച് ഇടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും നീക്കി ഗതാഗത തടസം മാറ്റി.
അടിയന്തരമായി ഇവിടെ സംരക്ഷണ ഭിത്തി പുനർ നിർമിച്ചില്ലങ്കിൽ ടോയ്ലറ്റ് കെട്ടിടത്തിന്റെ പുറകിലെ മണ്ണ് ഇടിയും. ഇങ്ങനെ സംഭവിച്ചാൽ ടോയ്ലറ്റ് കെട്ടിടം അപകടത്തിലാകും. ഇത് മുൻനിർത്തി സംരക്ഷണ ഭിത്തിയും മതിലും പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സ്കൂളിന്റെ മുന്നിലുള്ള കരിങ്കൽകെട്ട് നിലവിൽ ഇടിയുന്ന അവസ്ഥയിലാണ്. ഇതിന്റെ പുനർ നിർമാണത്തിന് 10 ലക്ഷം രൂപയുടെ പദ്ധതിയുണ്ടെന്നും നടപടികൾ വൈകുകയാണെന്നും മുൻ വാർഡ് അംഗം ടി.വി. ഹർഷകുമാർ പറഞ്ഞു. സുരക്ഷ മുൻനിർത്തി അടിയന്തരമായി സംരക്ഷണ ഭിത്തികളുടെ പുനർ നിർമാണം വേണമെന്ന് ആവശ്യം ശക്തമായി.
District News
ആനക്കല്ല്: സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ നാളെ സമാപിക്കും. ഇന്ന് രാവിലെ 5.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, നൊവേന.
നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന, പ്രദക്ഷിണം, നേർച്ചവിതരണം, രാത്രി ഏഴിന് നാടകം.
District News
മുക്കൂട്ടുതറ : മാസങ്ങളായി കൊല്ലമുളയിലെ വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തത് മൂലം വിവിധ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കുന്നില്ലെന്ന് പരാതി. സ്കൂൾ, കോളജ് പ്രവേശനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഇത് മൂലം ലഭിക്കാൻ കാലതാമസം നേരിടുന്നു. വിസ്തൃതിയേറിയ ഈ വില്ലേജിൽ സ്ഥലം മാറ്റം ലഭിച്ചു പോയ ഓഫീസർക്ക് പകരം നിയമനം വൈകുകയാണ്.
അധിക ചുമതല മറ്റൊരു വില്ലേജിലെ ഓഫീസർക്കാണ്. സമയബന്ധിതമായി സേവനങ്ങൾ അനുവദിക്കുന്നതിന് ഇത് തടസമായിരിക്കുകയാണ്. അടിയന്തരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം റോഷൻ റോയ് മാത്യു മാർച്ച് ഉദ്ഘാടനം ചെയ്യും.
District News
പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ തർക്കങ്ങൾ പതിവാകുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്നു. ഇന്നലെ ബസ് പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കവും അസഭ്യവർഷവും നടന്നു.
ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. പാലായിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് പാർക്ക് ചെയ്യുന്നതിന് പിന്നോട്ട് എടുക്കുമ്പോൾ പിന്നിൽ സ്വകാര്യ ബസ് നിർത്തി. ഇതോടെ ഇരു ബസിലെയും ജീവനക്കാർ തമ്മിൽ വാക്കുതർക്കമായി. രണ്ട് ബസും സ്റ്റാൻഡിന് നടക്കു നിർത്തിയതോടെ മറ്റ് ബസുകൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതി വന്നു. ഇതോടെ ഗതാഗതവും തടസപ്പെട്ടു. മറ്റ് ബസ് തൊഴിലാളികൾ ഇടപെട്ടാണ് തർക്കം പരിഹരിച്ച് ഗതാഗതം പുനസ്ഥാപിച്ചത്.
ബസ് സ്റ്റാൻഡിൽ ദിവസേന ഇത്തരം തർക്കങ്ങളും സംഘർഷാവസ്ഥയും പതിവാണെന്നാണ് വ്യാപാരികളും യാത്രക്കാരും പറയുന്നത്. പലപ്പോഴും തർക്കങ്ങൾ പരസ്യ തെറിവിളിയിലേക്കും എത്താറുണ്ട്. ബസുകളുടെ മത്സര ഓട്ടവും തർക്കങ്ങൾക്ക് ഇടയാക്കുന്നുവെന്നും സ്റ്റാൻഡിൽ ചില ബസുകൾ അമിതവേഗത എടുക്കാറുണ്ടെന്നും പരാതിയുണ്ട്.
സ്റ്റാൻഡിനുള്ളിൽ പോലീസിന്റെ സാന്നിധ്യം ഉണ്ടാകാറില്ല. ഹോം ഗാർഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും കാര്യക്ഷമായ ഇടപെടൽ ഇല്ലെന്നും യാത്രക്കാരും വ്യാപാരികളും പറയുന്നു.
District News
മുണ്ടക്കയം: ഫുട്ബോളാണ് ലഹരി എന്ന സന്ദേശമുയർത്തി മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ ലോകകപ്പ് വിളംബരവും ലഹരി വിരുദ്ധ റാലിയും നടത്തി. നാട്ടിലെ കായിക സംസ്കാരം വളർത്തുന്നതിനോടൊപ്പം യുവതലമുറയെ ലഹരി ഉപയോഗങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ബസ് സ്റ്റാഡിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് സ്കൂളിന്റെ ഫുട്ബോൾ ടർഫിൽ കുട്ടികളുടെ സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു.
പരിപാടികൾക്ക് സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, മുണ്ടക്കയം പഞ്ചായത്ത്, എക്സൈസ്, പോലീസ്, വ്യാപാരി വ്യവസായികൾ, മാധ്യമപ്രവർത്തകർ, ഡ്രൈവേഴ്സ് യൂണിയൻ, സ്കൂൾ പിടിഎ എന്നിവർ നേതൃത്വം നൽകി.
District News
പാലാ: സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും രക്തദാന ക്യാമ്പും ഇന്ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.
രാവിലെ 11.30ന് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു, പാലാ ബ്ലഡ് ഫോറം ചെയര്‍മാനായ ഡിവൈഎസ്പി കെ. സദന്, കൗണ്‍സിലര്‍ രജിത പ്രകാശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ ടിബി ഓഫീസര്‍ ഡോ. ശ്രീജിത്ത് ബാബു. പാലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ്, പാലാ എസ്എച്ച്ഒ ബേസില്‍ തോമസ്, ജനമൈത്രി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ഡി.എസ്. സുരേഷ്കുമാര്‍, പാലാ ബ്ലഡ് ഡോണേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.ആര്. ബിജു എന്നിവര്‍ പ്രസംഗിക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന രക്തദാന ക്യാമ്പ് ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്യും.
District News
കോട്ടയം: ഉപഭോക്തൃ സേവനത്തില്‍ വീഴ്ച വരുത്തിയ കണ്‍സ്ട്രക്ഷന്‍ ഉപകരണ വിതരണ കമ്പനിക്ക് ശിക്ഷ വിധിച്ചു ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്.
ഉപജീവനത്തിനായി മുപ്പത്തിമൂന്നര ലക്ഷം രൂപയുടെ ഹൈഡ്രോളിക് എസ്കവേറ്റര്‍ വാങ്ങിയ ഉപയോക്താക്കള്‍ക്ക് യന്ത്രം പ്രവര്‍ത്തിക്കാനാവശ്യമായ ഹൈഡ്രോളിക് തമ്പ് നല്‍കാതെ പെരുമാറിയ വിതരണക്കാരോട് 30 ദിവസത്തിനകം 1,20,000 രൂപ വിലയുള്ള തമ്പ് പിടിപ്പിച്ച് നല്‍കാനും ഹര്‍ജിക്കാര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി അമ്പതിനായിരം രൂപയും വ്യവഹാര ചെലവായി 5,000 രൂപയും നല്‍കാനുമാണ് വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് വിധിച്ചത്.
എരുമേലി സ്വദേശികളായ സഹോദരങ്ങളാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന് മുമ്പാകെ നീതി തേടിയെത്തിയത്. 2024 ഏപ്രിലിലാണ് മുപ്പത്തിമൂന്നര ലക്ഷം രൂപ വിലയുള്ള ഹിറ്റാച്ചി കമ്പനിയില്‍ നിന്നു വാങ്ങിയത്. യന്ത്രം പ്രവര്‍ത്തിക്കാനാവശ്യമായ ഹൈഡ്രോളിക് തമ്പ് ആ സമയത്ത് നല്‍കിയില്ല.
ഉടന്‍ നല്‍കുമെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും തമ്പ് നല്‍കാതെ വന്നതോടെ പരാതിക്കാര്‍ വിതരണ കമ്പനിക്കും എസ്കവേറ്റര്‍ നിര്‍മിച്ച കമ്പനിക്കുമെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് മുമ്പാകെ പരാതി ഫയല്‍ ചെയ്യുകയുമായിരുന്നു. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. എം.എ. റിബിന്‍ഷാ ഹാജരായി
District News
തൊടുപുഴ: കാലവര്‍ഷം ശക്തമായതോടെ മലയോര മേഖലയിൽ വൈറൽ പനി വ്യാപകമാകുന്നു. നൂറുകണക്കിനു പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടുന്നത്. കുട്ടികൾക്കിടയിലും വൈറൽ പനി വ്യാപകമാണ്.
ചികിത്സയ്ക്ക് എത്തുന്നവരിൽ ഭൂരിഭാഗത്തിനും പനിക്ക് പുറമേ കടുത്ത ശരീരവേദനയും വരണ്ട ചുമയും ബാധിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളിൽ ജലജന്യരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാൽ ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
പനി ബാധിച്ചാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജൂൺ 10 വരെ 2,343 പേരാണ് വൈറല്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ചേർത്താൽ എണ്ണം ഇരട്ടിയിലേറെയാകും. ജില്ലയിൽ രണ്ടു പേർക്ക് എലിപ്പനിയും ഒരാൾക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഒമ്പതുപേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.
എച്ച്1 എന്‍1 പനി ബാധിച്ച് ജില്ലയില്‍ ഒരാൾ മരിച്ചു. കൊച്ചുകരിമ്പന്‍ സ്വദേശിനി മറിയാമ്മ (82) ആണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
District News
തൊടുപുഴ: കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മക്കളും കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് എംഎസ്ഡബ്ല്യു ഒന്നാം റാങ്ക് നേടിയ എം.കെ. അജയ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ അനുമോദിച്ചു.
യൂണിറ്റ് പ്രസിഡന്റ് കെ. ജി. സജിമോന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് എം. അനിമോന്, സെക്രട്ടറി ദീപു ചന്ദ്രന്, പീറ്റര്‍ വി. ജോസഫ്, എബനേസര്‍ സാമുവല്‍, സ്വീറ്റ്സണ്‍ ജോസഫ്, കെ.എം. സാബു, ശ്രീജാമോള്‍ മാധവന് നായര്‍, സുനിത ബിനു എന്നിവര്‍ പ്രസംഗിച്ചു.
District News
ചിന്നക്കനാൽ: രണ്ടു തലമുറയുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ചിന്നക്കനാൽ മുത്തമ്മ ഉന്നതിയിലെ 236 കൈവശക്കാർക്ക് ഭൂമിയുടെ പട്ടയം ലഭിച്ചു. 25 വർഷങ്ങൾക്കു ശേഷമാണ് ചിന്നക്കനാലിൽ ഭൂവുടമകൾക്ക് പട്ടയം നൽകുന്നത്. കേരള ഭൂപതിവു നിയമം 1963ലെ ചട്ടപ്രകാരമാണ് കുടുംബങ്ങൾക്ക് ഉപാധിരഹിത പട്ടയം നൽകിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് 70 കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ബാക്കിയുള്ളവർക്ക് പട്ടയം വിതരണം ചെയ്യാൻ കഴിഞ്ഞില്ല. നടപടികൾ പൂർത്തിയാക്കി ഇന്നലെ പട്ടയങ്ങൾ ഭൂവുടമകൾക്ക് വിതരണം ചെയ്തു.
എഫ്. രാജ എംഎൽഎ പട്ടയവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടാറ്റാ കമ്പനിയിൽനിന്ന് അഞ്ചു പതിറ്റാണ്ട് മുൻപ് ഏറ്റെടുത്ത സർവേ നമ്പർ 121 ൽ ഉൾപ്പെട്ട 49 ഏക്കറോളം ഭൂമിയിൽ 30 ഏക്കറിലധികം ഭൂമിക്കാണ് ഇപ്പോൾ പട്ടയം നൽകിയത്. രണ്ടു സെന്റ് മുതൽ 60 സെന്റ് വരെയുള്ള കൈവശ ഭൂമിക്ക് പട്ടയം നൽകിയിട്ടുണ്ട്. ഈ ചട്ടപ്രകാരം പരമാവധി ഒരേക്കർ ഭൂമിക്കാണ് പട്ടയം നൽകാവുന്നത്.\
അഞ്ച് ഏക്കറോളം ഭൂമി റോഡിനായി ഒഴിവാക്കി.12 ഏക്കറോളം ഭൂമി ഇനിയും കൈവശക്കാർക്ക് പതിച്ച് നൽകാനുണ്ട്. ചിന്നക്കനാൽ വില്ലേജ് ഓഫീസർ വി. സന്തോഷ് കുമാർ, സ്പെഷൽ വില്ലേജ് ഓഫീസർ ഗുൽസാരി ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
District News
അടിമാലി: മാങ്കുളം പഞ്ചായത്തില ശേവൽകുടിയിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കാട്ടാനകൾ പ്രദേശത്ത് ഒരു കുടിൽ തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. ശേവൽകുടി പുത്തൻവിളയിൽ ഗംഗാധരൻ നായരുടെ കുടിലാണ് കാട്ടാനകൾ ബുധനാഴ്ച പുലർച്ചെ തകർത്തത്.
വി.പി. ജേക്കബ്, ജോസ് കാട്ടുകുടി, അർജുനൻ അയ്യപ്പൻ, ബി.ആർ. രാജപ്പൻ തുടങ്ങി നിരവധി കർഷകരുടെ കൃഷിഭൂമി തരിശാക്കി മാറ്റി.
ജനങ്ങൾ രാത്രിയിൽ വീടുകൾ പൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ട ഗതികേടിലാണുള്ളത്. ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മാങ്കുളം ശേവൽകുടിയിൽ കാട്ടാന ആക്രമണം രൂക്ഷമായിട്ടുള്ളത്.
കൊക്കൊ, തെങ്ങ്, കമുക്, വാഴ, മരച്ചീനി തുടങ്ങിയ വിളകൾ കാട്ടാനകൾ നശിപ്പിച്ചു. പടക്കം പൊട്ടിച്ച് കാട്ടാനകളെ തുരുത്തിയാലും ആളുകൾ പിന്തിരിയുന്നതോടെ വീണ്ടും ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് പ്രതിസന്ധിയാകുന്നുണ്ട്.
കോഴിയള, കവിതക്കാട് മേഖലയിൽ നിന്നാണ് ശേവൽകുടിയിൽ കാട്ടാനകൾ എത്തുന്നത്. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വേലിയും കിടങ്ങുകളും തീർത്താൽ കാട്ടാനശല്യം പ്രതിരോധിക്കാം എന്ന് നാട്ടുകാർ പറയുന്നു.
District News
പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു
ഇടുക്കി: ഫിഫ ലോകകപ്പിന്റെ പ്രചാരണാര്‍ഥം ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സുരേഷ് വര്‍ഗീസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ബേബി വര്‍ഗീസ്, ജെയിന് അഗസ്റ്റിന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ദീപ്തി മരിയ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അരിക്കുഴ: ലോകകപ്പ് ഫുട്ബോള്‍ ആവേശം കുട്ടികളിലും പൊതുജനങ്ങളിലും എത്തിക്കാനും ലഹരിയുടെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗത്തില്‍നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്കൂളിന്റെയും മേമടങ്ങ് ഹൈസ്കൂളിന്റെയും നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു.
ആരക്കുഴ പഞ്ചായത്തംഗം അനുമോള്‍ ജോബിഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് അനീഷ് കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആവോലി പഞ്ചായത്തംഗം ഷിന്‍സ് പുളിക്കായത്ത്, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ലൗഷ സിറിയക്, അധ്യാപകരായ തോമസ് കുര്യന്, എലിസബത്ത് ജോര്‍ജ്, പിടിഎ അംഗങ്ങളായ ജോളി വര്‍ഗീസ്, ഡി.ജയന് എന്നിവര്‍ പ്രസംഗിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം മൂവാറ്റുപുഴ ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജിനു ജോര്‍ജ് നിര്‍വഹിച്ചു. കാവന റെഡ് മാക്സ് സ്പോര്‍ട്സ് ക്ലബ്ബാണ് പെനാല്‍റ്റി ഷൂട്ട്ഔട്ടിന് നേതൃത്വം നല്‍കിയത്.
കളി ഒരു ലഹരി പദ്ധതിക്ക് തുടക്കം
തൊടുപുഴ: ലോകകപ്പ് ഫുട്ബോളിനൊപ്പം തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ കളി ഒരു ലഹരി സീസണ് -2 പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന പോസ്റ്റിലേക്ക് ഗോള്‍ അടിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരം നല്കി. ഗോള്‍ അടിക്കുന്ന കുട്ടികള്‍ക്ക് സമ്മാനവും നല്കി. കഴിഞ്ഞ വര്‍ഷം എല്ലാ കുട്ടികള്‍ക്കും സ്കൂളില്‍നിന്നു സൗജന്യമായി ഫുട്ബോള്‍ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രണ്ടാം ഘട്ടമായിട്ടാണ് കളി ഒരു ലഹരി പദ്ധതി നടപ്പാക്കിയത്.
നഗരസഭാ കൗണ്‍സിലര്‍ ആതിര ജോഷി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അസി. മാനേജര്‍ ഫാ. ആന്‍ഡ്രൂസ് പീച്ചാട്ട്, ഹെഡ്മാസ്റ്റര് ഷിന്റോ ജോര്‍ജ്, ആല്ബിന് ജോസഫ്, സിനു സണ്ണി, ആശ പി. ജോര്‍ജ്, സൗമ്യ ജോസഫ്, അല്‍ഫോന്‍സ വര്‍ഗീസ്, റോയി തോമസ്, ഡിംപിള്‍ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
District News
തൊടുപുഴ: ടൗണിനു സമീപമുള്ള ടെലിഫോണ്‍ എക്സ്ചേഞ്ചിലെ മിന്നല്‍ രക്ഷാചാലകം മോഷ്ടിച്ചു. രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന ഇത് രണ്ടുദിവസങ്ങളിലായാണ് മോഷ്ടിച്ചു കടത്തിയത്. എക്സ്ചേഞ്ചിന്റെ മൂന്നാംനിലയുടെ മുകളിലാണ് ഇവ സ്ഥാപിച്ചിരുന്നത്.
തിങ്കളാഴ്ച രാത്രി മിന്നല്‍ രക്ഷാചാലകത്തിന്റെ മുകള്‍ ഭാഗം നിര്‍ത്തിയ ശേഷം താഴ്ഭാഗം അറുത്തുമുറിച്ച് കൊണ്ടുപോകുകയായിരുന്നു. എക്സ്ചേഞ്ചില്‍നിന്നു സമീപത്തെ അര്ബന്ബാങ്കിലേക്ക് വലിച്ചിരുന്ന കേബിള്‍ മുറിച്ചുമാറ്റിയാണ് ഇവ താഴേക്കിറക്കിയത്.
നെറ്റ് കണക്ഷന് ലഭിക്കാതെ വന്നതോടെ ബാങ്കുകാര് ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്. തുടര്‍ന്നു പോലീസില്‍ പരാതി നല്കി.
അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബുധനാഴ്ച രാത്രി മിന്നല്‍ രക്ഷാചാലകത്തിന്റെ ശേഷിക്കുന്ന ഭാഗംകൂടി കടത്തിക്കൊണ്ടു പോയത്.
പൂര്‍ണമായും ചെമ്പ് ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാണം. സമീപനാളില്‍ ചെമ്പിന് വില കുതിച്ചുയര്‍ന്നിരുന്നു. കിലോയ്ക്ക് 1500 രൂപയെങ്കിലും വിലയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. മിന്നല്‍ രക്ഷാചാലകത്തിന് ഉപയോഗിച്ചിരുന്ന 100 കിലോ ചെമ്പെങ്കിലും രണ്ടു ദിവസങ്ങളിലായി മോഷ്ടിച്ചു കടത്തിയെന്നാണ് കണക്കാക്കുന്നത്. കെട്ടിടത്തിനു പുറത്തുനിന്നാണ് മോഷ്ടാക്കള്‍ മുകളിലെത്തിയതെന്നാണ് നിഗമനം.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ടുമാസം മുമ്പ് മൂവാറ്റുപുഴ ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഈ കേസിലും പ്രതിയെ പിടികൂടാനായിട്ടില്ല.